കണ്ണൂർ: ടി.കെ. ഗോവിന്ദനോട് പാർട്ടിയെ വെല്ലുവിളിക്കരുതെന്ന മുന്നറിയിപ്പ് നൽകി സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ. കണ്ണൂരിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് പത്രസമ്മേളനം നടത്തി പാർട്ടിയെ വെല്ലുവിളിക്കരുതെന്ന് എം.വി.ജയരാജൻ മുന്നറിയിപ്പ് നൽകിയത്.
പാർട്ടിയെ ആക്രമിക്കാൻ വരുന്ന ഏതു കൊലകൊന്പനെയും പാർട്ടി പ്രവർത്തകർ ചെറുക്കും. അതാണ് ചരിത്രം. ലക്ഷക്കണക്കിനു പ്രവർത്തകരുള്ള പാർട്ടിയാണിത്. അധികാരദുരയിൽ ശത്രുക്കൾക്കൊപ്പം ചേർന്ന് പാർട്ടിയെ അധിക്ഷേപിച്ച ടി.കെ. ഗോവിന്ദനെതിരേ മലപ്പട്ടത്ത് ഇന്നലെ പ്രവർത്തകരുടെ വൻ പ്രതിഷേധമാണ് ഉയർന്നത്.
പ്രകടനത്തിൽ ടി.കെ. ഗോവിന്ദന്റെ ബന്ധുക്കൾ വരെ പങ്കെടുത്തു. അത്രത്തോളം പാർട്ടിയെ സ്നേഹിക്കുന്ന പ്രവർത്തകരുള്ള സംഘടനയാണ്. ടി.കെ. ഗോവിന്ദനൊപ്പം ടി.കെ. ഗോവിന്ദൻ മാത്രമേയുള്ളൂവെന്നും എം.വി. ജയരാജൻ പറഞ്ഞു.
തളിപ്പറന്പ് മണ്ഡലത്തിൽ നടത്തിയ ഹാപ്പിനെസ് ഫെസ്റ്റിന്റെ കണക്കുകളിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചതിലൂടെ ടി.കെ.ഗോവിന്ദൻ പല്ലിൽ കുത്തി നാറ്റിക്കുകയാണ്. ഹാപ്പിനെസ് ഫെസ്റ്റിന്റെ സംഘാടകസമിതി വൈസ് ചെയർമാൻ കൂടിയായിരുന്നു ടി.കെ. ഗോവിന്ദൻ. ഇതിന്റെ കണക്കുകൾ ഓഡിറ്റിംഗി നു വിധേയമാക്കി ഇൻകം ടാക്സ് റിട്ടേൺസിന് നൽകി അംഗീകാരം ലഭിച്ചതാണ്.
വസ്തുത ഇതാണെന്നിരിക്കെ അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിച്ചത്. ടി.കെ. ഗോവിന്ദൻ പരസ്യ സംവാദത്തിനുവെല്ലുവിളിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, പാർട്ടി ശത്രുവുമായി സംവാദമോ എന്നായിരുന്നു എം.വി. ജയരാജന്റെ പ്രതികരണം. പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നതിന് ആദ്യം അദ്ദേഹം വിശദീകരണം നൽകട്ടെ എന്നും എം.വി. ജയരാജൻ പറഞ്ഞു.