ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽനിന്ന് കേരളത്തിനു പിൻവാങ്ങാൻ കഴിയുമോയെന്ന ലോക്സഭാ എംപിയുടെ ചോദ്യത്തിന്, എന്താണ് പിഎം ശ്രീയെന്ന് മറുചോദ്യ മുന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.
കേരളത്തിലെ എൽഡിഎഫ് സർക്കാർ പിഎം ശ്രീയുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട് എം.കെ. രാഘവൻ എംപി ഉന്നയിച്ച ചോദ്യങ്ങളോടാണ് എവിടെയും തൊടാത്ത മറുപടികൾ കേന്ദ്രം നൽകിയത്.
പിഎം ശ്രീ പദ്ധതിക്കു കീഴിൽ ഫണ്ട് അനുവദിച്ചിട്ടുണ്ടോ, അനുവദിച്ചിട്ടുണ്ടെങ്കിൽ ഫണ്ടിന്റെ വിശദാംശങ്ങൾ, പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരുമായി ഒപ്പുവച്ച ധാരണാപത്രത്തിൽനിന്ന് സംസ്ഥാന സർക്കാരുകൾക്ക് പിൻവാങ്ങാൻ അവകാശമുണ്ടോ, ഉണ്ടെങ്കിൽ അതിന്റെ മാർഗരേഖകളും സമയപരിധിയുമടക്കമുള്ള വിശദാംശങ്ങൾ എന്നിവയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മറുപടിക്കായി എം.കെ. രാഘവൻ ഉന്നയിച്ച ചോദ്യങ്ങൾ.
നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിനു സഭയിൽ ഉത്തരം നൽകാൻ കേന്ദ്രം ബാധ്യസ്ഥമായിരുന്നെങ്കിലും പ്രതിഷേധം മൂലം സഭ സമ്മേളിക്കാത്തതിനാൽ രേഖാമൂലം മാത്രമാണ് കേന്ദ്രം ഉത്തരം നൽകിയത്.
എം.കെ. രാഘവന്റെ ചോദ്യങ്ങളോടുള്ള മറുപടിയായി, എന്താണ് പിഎം ശ്രീ പദ്ധതിയെന്നും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) സംരംഭങ്ങളെല്ലാം പ്രദർശിപ്പിക്കുന്ന സ്കൂളുകളാണ് പിഎം ശ്രീ സ്കൂളുകളെന്നും കേന്ദ്രം ഉത്തരം നൽകി.
എം.കെ. രാഘവന്റെ ഒരു ചോദ്യത്തോടും പ്രത്യക്ഷ മറുപടി നൽകാത്ത കേന്ദ്രം സംസ്ഥാനങ്ങൾ ധാരണാപത്രത്തിൽ ഒപ്പുവച്ചതിനു ശേഷമുള്ള പിഎം ശ്രീ സ്കൂളുകളുടെ തെരഞ്ഞെടുപ്പ് പ്രക്രിയയും വിശദീകരിക്കുന്നു.
ഒക്ടോബർ 23നാണ് കേരളം ധാരണാപത്രത്തിൽ ഒപ്പുവച്ചതെന്ന് പരാമർശിക്കുന്നുണ്ടെങ്കിലും എംപിയുടെ ചോദ്യത്തിനു മറുപടിയില്ലാതെ, പദ്ധതിയിൽ ചേർക്കേണ്ട സ്കൂളുകളുടെ വിവരങ്ങൾ പിഎം ശ്രീ പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മാത്രമായി രുന്നു കേന്ദ്രത്തിന്റെ മറുപടി.