വൈക്കം: ഓണക്കാലത്ത് കുടിവെള്ളം മുടങ്ങാതിരിക്കാൻ കെ. ബിനിമോൻ എംഎൽഎ വെള്ളൂർ ജലശുദ്ധീകരണ പ്ലാന്റിലെത്തി അധികൃതരുമായി ചർച്ച നടത്തി. വൈക്കം നിയോജകമണ്ഡലത്തിൽ ഓണക്കാലത്ത് കുടിവെള്ള വിതരണം തടസപ്പെടാതിരിക്കാനാണ് കെ. ബിനിമോൻ എംഎൽഎ ജല ശുദ്ധീകരണ പ്ലാന്റിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്.
വൈക്കം നിയോജകമണ്ഡലത്തിൽ ജലവിതരണം കാര്യക്ഷമമായി നടക്കാൻ പ്ലാന്റിലെ നാല് വലിയ മോട്ടോറുകൾ തടസമില്ലാതെ പ്രവർത്തിക്കണം. എന്നാൽ കാലപ്പഴക്കം മൂലം രണ്ടു മോട്ടോറുകളുടെ പ്രവർത്തനം ഇപ്പോൾ ഭാഗികമായിട്ടാണ് നടക്കുന്നത്.
കുടിവെള്ള വിതരണം മുടങ്ങാതിരിക്കാൻ റിസർവായി എംഎൽഎ ഒരു പുതിയ മോട്ടോർ വാങ്ങിത്തരുന്നതിനു നടപടി സ്വീകരിക്കണമെന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശം എംഎൽഎ അംഗീകരിച്ചു.
വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
തുടർന്ന് വെട്ടിക്കാട്ടുമുക്കിലെ പമ്പു ഹൗസിലും എംഎൽഎ സന്ദർശനം നടത്തി. നിർദേശിച്ചിട്ടുള്ള അളവിൽ ജലവിതരണം മുടക്കം കൂടാതെ നടത്തണമെന്ന് എംഎൽഎ ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകി. ജലസംഭരണിയിലെ ജലനിരപ്പിന്റെ ഏറ്റക്കുറച്ചിലുകൾ നിരീക്ഷിക്കുന്നതിനും അതനുസരിച്ച് ജലവിതരണം ക്രമീകരിക്കുന്നതിനും സ്ഥാപിച്ചിരുന്ന വാട്ടർ ലെവൽ ഇൻഡിക്കേറ്ററിന്റെ തകരാർ പരിഹരിക്കാനും അധികൃതർക്ക് നിർദേശം നൽകി.