ബംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായി എംഎൽഎമാർ ക്രോസ്വോട്ട് ചെയ്ത സംഭവത്തിൽ ബിജെപി കേന്ദ്ര നേതൃത്വം കടുത്ത രോഷത്തിൽ.
കർണാടക നേതാക്കളെ ഡൽഹിയിലേക്കു വിളിപ്പിച്ചിരിക്കുകയാണ് കേന്ദ്ര നേതൃത്വം. അതേസമയം, സംഭവത്തിലെ യാഥാർഥ്യം കണ്ടെത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായി സംസ്ഥാന നേതൃത്വം അറിയിച്ചു.
വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഏതാനും ബിജെപി അംഗങ്ങൾ ക്രോസ് വോട്ട് ചെയ്തുവെന്നാണ് ആരോപണം. പ്രശ്നത്തിൽ വിശദീകരണത്തിന് ദേശീയ സെക്രട്ടറി രാധ മോഹൻ ദാസ് അഗർവാളിനെയും സംസ്ഥാന നേതൃത്വത്തെയും ഡൽഹിക്കു വിളിച്ചിരിക്കുകയാണ്.
ക്രോസ് വോട്ടിംഗ് നടന്നുവെന്ന് പത്രക്കുറിപ്പിൽ സമ്മതിച്ച ബിജെപി നേതൃത്വം അന്വേഷണത്തിന് എംഎൽസിമാരായ സി.ടി. രവി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. മഹേഷ്, എംഎൽഎ മഹേഷ് തെൻഗിൻകായി എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചതായും അറിയിച്ചു.