തിരുവനന്തപുരം: ചിറയിൻകീഴ് കൈയാങ്കളിയിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരായ നിലപാടുമായി കെപിസിസി യോഗത്തിൽ നേതാക്കൾ. കൈയാങ്കളി വിവാദത്തെക്കുറിച്ച് അന്വേഷിച്ച എം.എം. ഹസൻ അധ്യക്ഷനായ സമിതി നൽകിയ റിപ്പോർട്ടും രമ്യയ്ക്കെതിരാണ്.
രമ്യ സമവായം ഉണ്ടാക്കി പ്രശ്നം പരിഹരിച്ചില്ലെന്നും പ്രശ്നം വഷളാക്കിയെന്നും എം.എം. ഹസൻ നൽകിയ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ യോഗത്തിൽ രമ്യ പങ്കെടുക്കുന്നുണ്ട്. അതേസമയം എംഎൽഎ എന്ന നിലയിൽ രമ്യക്കെതിരെ കടുത്ത നടപടികളിലേക്ക് പോകേണ്ടതില്ലെന്നാണ് പാർട്ടിയിലെ ചില നേതാക്കളുടെ അഭിപ്രായം.
ചിറയിൻകീഴിലെ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വച്ചാണ് രമ്യ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിൽ ഏറ്റുമുട്ടിയത്. പൊതുജനമധ്യത്തിൽ ഈ വിഷയം പാർട്ടിക്ക് ഏറെ നാണക്കേടായതിനാൽ കൂടുതൽ വഷളാകാതെ പരിഹരിക്കാനാണ് നീക്കം.
രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. തന്നെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പ്രചരണം നടത്തിയതാണ് താൻ ചോദ്യം ചെയ്തതെന്നായിരുന്നു രമ്യ ഹരിദാസിന്റെ വാദം.