ന്യൂഡൽഹി: ആഗോള വിപണിയിൽ മെമ്മറി ചിപ്പുകളുടെയും സ്റ്റോറേജ് ഘടകങ്ങളുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ തങ്ങളുടെ ഉത്പന്നങ്ങൾക്ക് വൻ വിലവർധന പ്രഖ്യാപിച്ച് യുഎസ് കന്പനിയായ ആപ്പിൾ.
മാക് ഡെസ്ക്ടോപ്പുകൾ, മാക്ബുക്കുകൾ, ഐപാഡുകൾ, ആപ്പിൾ ടിവി, ഹോംപോഡ് എന്നിവയ്ക്കാണ് വില കൂട്ടിയത്. എന്നാൽ, കമ്പനിയുടെ പ്രധാന വരുമാന മാർഗമായ ഐഫോണുകളുടെ വിലയിൽ തത്കാലം മാറ്റം വരുത്തിയിട്ടില്ല. സമീപകാലത്ത് ഇന്ത്യയിൽ ആപ്പിൾ ഉത്പന്നങ്ങളിൽ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ വിലക്കയറ്റമാണ്.
ഇന്ത്യയിൽ മാത്രമല്ല, മറ്റ് ആഗോള വിപണികളിലും ആപ്പിൾ സമാനമായ വിലവർധന നടപ്പിലാക്കിയിട്ടുണ്ട്.
2025ന്റെ അവസാന പാദം മുതൽ മെമ്മറി ചിപ്പുകളുടെ വില നാല് മടങ്ങിലധികമാണ് വർധിച്ചത്. ഇത് ആപ്പിളിനെ മാത്രമല്ല, വരും ദിവസങ്ങളിൽ വിൻഡോസ് ലാപ്ടോപ്പുകൾ, ക്രോംബുക്കുകൾ തുടങ്ങിയ മറ്റ് ബ്രാൻഡുകളെയും വില വർധിപ്പിക്കാൻ പ്രേരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ ഐഫോണുകളുടെ വില വർധിപ്പിച്ചിട്ടില്ല എന്നത് ഉപഭോക്താക്കൾക്ക് താത്കാലിക ആശ്വാസമാണെങ്കിലും, വരും മാസങ്ങളിൽ ഐഫോൺ നിരക്കുകളിലും മാറ്റം വരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.