മുക്കം: നവീകരണ ശേഷം അപകടങ്ങൾ തുടർക്കഥയായ എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. നോർത്ത് കാരശേരി മാടാമ്പുറം വളവിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ 11ഓടെയാണ് അപകടം. രണ്ട് ഓട്ടോറിക്ഷകൾ, ഒരു കാർ, ഒരു മിനി ഗുഡ്സ് ഓട്ടോ എന്നിവയാണ് അപകടത്തിൽപ്പെട്ടത്. മുക്കത്തു നിന്ന് അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് വാഹനങ്ങളും അരീക്കോട് ഭാഗത്തുനിന്ന് മുക്കത്തേക്ക് വരികയായിരുന്ന രണ്ട് വാഹനങ്ങളുമാണ് പരസ്പരം കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ നാലുപേരെയും ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ കുറച്ചു സമയം ഗതാഗതം തടസപ്പെട്ടു.
പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. അപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കുകയും റോഡ് അറ്റകുറ്റപണികളുടെ ഭാഗമായി മാഞ്ഞ് പോവുകയും ചെയ്ത റമ്പിൾ സ്ട്രിപ്പുകൾ പുനഃസ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമാകുന്നതെന്നാണ് പറയുന്നത്.
ഒരു വർഷത്തിനിടെ ചെറുതും വലുതുമായ നാന്നൂറിലധികം അപകടങ്ങൾ നടന്ന സാഹചര്യത്തിലാണ് മാടാമ്പുറം വളവിൽ വിവിധ സ്ഥലങ്ങളിലായി റമ്പിൾസ്ട്രിപ്പുകൾ സ്ഥാപിച്ചിരുന്നത്. തുടർന്ന് ഈ മേഖലയിൽ കാര്യമായ അപകടങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ സംസ്ഥാന പാത പൊളിയുകയും സി.കെ. കാസിം എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് അറ്റകുറ്റപണി നടത്തുകയും ചെയ്തങ്കിലും ഇവിടെ മാഞ്ഞു പോയ റമ്പിൾസ്ട്രിപ്പുകൾ പുനഃസ്ഥാപിച്ചിട്ടില്ല.