ഇരിട്ടി: കാറിന്റെ അടിയിൽ കാന്തപ്പെട്ടി ഘടിപ്പിച്ച് മെത്താഫെറ്റമിൻ കടത്തിയ കേസിന്റെ അന്വേഷണം അന്തർസംസ്ഥാന ലഹരി മാഫിയയിലേക്ക്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ 100 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഇതുവരെ ആറുപേർ അറസ്റ്റിലായി.
ഓരോ അറസ്റ്റിനും പിന്നിൽ സിനിമയെ വെല്ലുന്ന നീക്കങ്ങളാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഓഗസ്റ്റ് ഏഴിനാണ് കാന്തപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ച 100 ഗ്രാം എംഡിഎംഎയുമായി കൊളച്ചേരി സ്വദേശികളായ നിസാർ (35), ചാണ്ടി ഷമീം (45) എന്നിവർ പിടിയിലായത്. ചെക്ക് പോസ്റ്റിൽ പൊലിസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാർ പിന്തുടർന്നാണ് പിടികൂടിയത്.
പരിശോധനയ്ക്കിടെ പ്രതികൾ പൊലിസുമായി തർക്കിച്ചതോടെ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് കാർ ഉയർത്തി പരിശോധിച്ചപ്പോഴാണ് അടിഭാഗത്ത് രഹസ്യമായി ഘടിപ്പിച്ച കാന്തപ്പെട്ടി കണ്ടെത്തിയത്. പിടിയിലായ ഇരുവർക്കുമെതിരെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി 16-ലേറെ ക്രിമിനൽ കേസുകളുണ്ടെന്നും പൊലിസ് കണ്ടെത്തി.
മൂന്നാമത്തെ കണ്ണി ബംഗളൂരുവിൽ
ആദ്യ രണ്ടുപേർക്ക് ബംഗളൂരുവിൽ എംഡിഎംഎ കൈമാറിയ സംഘത്തിലെ പ്രധാന കണ്ണിയായ കൊളച്ചേരി സ്വദേശി ഷാനി ഹദാഷ് (26) ആണ് മൂന്നാമതായി പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് ഇരിട്ടി പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വിദേശത്തടക്കം വിദ്യാഭ്യാസം നേടിയ ഇയാൾ നൈജീരിയൻ ബന്ധം ഉൾപ്പെടെയുള്ളവരെ ഉപയോഗിച്ച് ലഹരിക്കച്ചവടം നടത്തിയിരുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. 2022-ൽ ഇരിട്ടി പൊലിസ് സ്റ്റേഷനിലും എംഡിഎംഎ കടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ടായിരുന്നു.
തുടർന്നുള്ള അന്വേഷണം കൊച്ചിയിലേക്ക് നീണ്ടു. കാക്കനാട് സ്വദേശി അതുൽ ഡൊമിനിക് (26) ആണ് നാലാമതായി അറസ്റ്റിലായത്. പിടിയിലായ പ്രതികളിൽനിന്ന് ലഭിച്ച വിവരങ്ങളും ശാസ്ത്രീയ തെളിവുകളും പിന്തുടർന്നാണ് ഒരാഴ്ചയ്ക്കുള്ളിൽ ഇയാളെ വലയിലാക്കിയത്. മുമ്പ് വയനാട് വൈത്തിരി എക്സൈസ് എംഡിഎംഎയുമായി പിടികൂടിയ പ്രതിയാണ് അതുൽ. ആ കേസിന്റെ വിചാരണ നടക്കുന്നതിനിടയിലും ലഹരി ഇടപാടുകളിൽ സജീവമായിരുന്നതായാണ് പൊലിസ് പറയുന്നത്.
മ്യൂൾ അക്കൗണ്ട് മാഫിയയിലേക്കും അന്വേഷണം
കേസിൽ ഒരു മാസം പിന്നിടുമ്പോഴാണ് അന്വേഷണത്തിന്റെ ദിശ മറ്റൊരു തലത്തിലേക്ക് മാറിയത്. ല ഹരി സംഘങ്ങൾക്ക് മ്യൂൾ അക്കൗണ്ടുകളും സിം കാർഡുകളും കൈമാറിയ രണ്ടുപേരെ കർണാടകയിലെ ഹുൻസൂരിൽനിന്നാണ് ഒടുവിൽ അറസ്റ്റ് ചെയ്തത്. ഹുൻസൂർ സ്വദേശികളായ ശിവകുമാർ (26), മോഹിത് (23) എന്നിവരെയാണ് ഇരിട്ടി പൊലിസ് പിടികൂടിയത്.
ഹുൻസൂരിലെ ഫാംഹൗസിൽ ഒളിവിൽ കഴിയുകയായിരുന്ന ഇരുവരെയും ഇരിട്ടി സിഐ കെ.വി. ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായാണ് പിടികൂടിയത്.കേസിലെ പ്രധാന പ്രതിയായ അതുൽ ഡൊമിനിക്കിന്റെ സാമ്പത്തിക ഇടപാടുകളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചതോടെയാണ് ലഹരി സംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും വാടകയ്ക്ക് നൽകുന്ന മാഫിയയെക്കുറിച്ച് പൊലിസിന് നിർണായക വിവരം ലഭിച്ചത്.
മ്യൂൾ അക്കൗണ്ടുകളിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾ, ഹവാല ഇടപാടുകൾ, അന്താരാഷ്ട്ര ലഹരി ശൃംഖലയുമായുള്ള ബന്ധം എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ലഹരി ഇടപാടുകളുടെ സാമ്പത്തിക ഉറവിടവും ഡിജിറ്റൽ ശൃംഖലയും പുറത്തുകൊണ്ടുവരാനുള്ള നീക്കത്തിലാണ് പൊലിസ്.
കേസിൽ കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. കണ്ണൂർ റൂറൽ ജില്ലാ പൊലിസ് മേധാവിയുടെയും നാർകോട്ടിക്സ് ഡിവൈഎസ്പി എ. കുട്ടികൃഷ്ണന്റെയും നിർദേശപ്രകാരം ഇരിട്ടി സിഐ കെ.വി. ഉമേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എഎസ്ഐ ബിജു, സീനിയർ സിവിൽ പൊലിസ് ഓഫിസർ ശഹാബ്, ജില്ലാ പൊലിസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് അംഗങ്ങൾ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.