ബാങ്കോക്ക്: തായ്ലൻഡ്-കംബോഡിയ അതിർത്തിയിലെ മഹാവിഷ്ണു ശിൽപ്പം പൊളിച്ചുമാറ്റിയതിൽ വിശദീകരണവുമായി തായ്ലൻഡ്. ശിൽപ്പം സ്ഥാപിച്ച സ്ഥലം മതപരമായ പ്രാധാന്യമുള്ള സ്ഥലമല്ലെന്നും സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നുമാണ് വിശദീകരണം.
ശിൽപ്പം പൊളിച്ചുമാറ്റിയ സംഭവത്തിൽ ഇന്ത്യ കഴിഞ്ഞ ദിവസം ആശങ്ക രേഖപ്പെടുത്തിയിരുന്നു. 2014-ൽ നിർമിച്ച ശിൽപ്പമാണ് യന്ത്രസഹായത്തോടെ തായ് സൈനികർ പൊളിച്ചുമാറ്റിയത്.
തായ്ലൻഡിന്റെ അതിർത്തി പ്രദേശമായ ചോംഗ് അൻ മായിലാണ് ശിൽപ്പം സ്ഥാപിച്ചിരുന്നത്. പിന്നാലെ ഇതിനെ അതിർത്തിയുടെ അടയാളമായി കംബോഡിയൻ സൈന്യം വിശേഷിപ്പിച്ചു. ഇതൊഴിവാക്കി ഭൂമിയിൽ പരമാധികാരം സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ശിൽപ്പം പൊളിച്ചുമാറ്റിയതെന്നാണ് തായ്ലൻഡിന്റെ അവകാശവാദം. ഹിന്ദുമതം ഉൾപ്പെടെ എല്ലാ മതങ്ങളെയും തങ്ങൾ തുല്യമായി ബഹുമാനിക്കുന്നതായും തായ്ലൻഡ് വ്യക്തമാക്കി.