മുംബൈ: മഹാരാഷ്ട്ര ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നല്കുന്ന മഹായുതി ഉജ്വല വിജയം നേടി. 12 ജില്ലാ പരിഷത്തുകളിലേക്കു 125 പഞ്ചായത്ത് സമിതികളിലേക്കുമാണു തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പരിഷത്തിലെ 731 സീറ്റുകളിൽ 552ൽ മഹായുതി വിജയിച്ചു.
ബിജെപി 225 സീറ്റും എൻസിപി 165ഉം ശിവസേന 162ഉം സീറ്റ് നേടി. പ്രതിപക്ഷത്ത് 55 സീറ്റുള്ള കോൺഗ്രസ് ആണ് ഒന്നാമത്. ശിവസേന (ഉദ്ധവ്) 43ഉം എൻസിപി (ശരദ് പവാർ) 26ഉം സീറ്റ് നേടി. സ്വതന്ത്രർ 20 സീറ്റുകളിൽ വിജയിച്ചു.
പൂന ജില്ലാ പരിഷത്തിലെ 73 സീറ്റുകളിൽ 51 എണ്ണം എൻസിപി നേടി. എൻസിപി (അജിത്), എൻസിപി (ശരദ് പവാർ) വിഭാഗങ്ങൾ ക്ലോക്ക് ചിഹ്നത്തിലാണ് മത്സരിച്ചത്.
രത്നഗിരി ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിൽ ശിവസേന (ഷിൻഡെ) ഒറ്റയ്ക്കു ഭൂരിപക്ഷം നേടി. 56ൽ 41 സീറ്റാണു പാർട്ടി നേടിയത്. റായ്ഗഡിൽ ഷിൻഡെപക്ഷം വലിയ ഒറ്റക്കക്ഷിയായി.
സിന്ധുദുർഗിലെ 50 സീറ്റിൽ ബിജെപി 27ൽ വിജയിച്ചു. സത്താറ, സോളാപ്പുർ, ഛത്രപതി സംഭാജിനഗർ, പർഭനി, ധാരാശിവ്, ലാത്തൂർ എന്നിവിടങ്ങളിൽ ബിജെപി വലിയ ഒറ്റക്കക്ഷിയായി. കോലാപ്പുരിൽ കോൺഗ്രസാണ് വലിയ ഒറ്റക്കക്ഷി.