വാഷിംഗ്ടൺ ഡിസി: യുഎസ് സുപ്രീംകോടതിയിൽനിന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ തപാൽ വോട്ടിംഗ് നിയന്ത്രിക്കാനുള്ള ട്രംപിന്റെ പദ്ധതി സുപ്രീംകോടതി തള്ളി.
തപാൽ ബാലറ്റുകളുമായി ബന്ധപ്പെട്ട പുതിയ നിബന്ധനകൾ നടപ്പിലാക്കുന്നതിൽനിന്ന് യുഎസ് പോസ്റ്റൽ സർവീസിനെ തടഞ്ഞ ഫെഡറൽ കോടതി ഉത്തരവിനെതിരായ ഹർജിയിലാണു സുപ്രധാന വിധി. ഫെഡറൽ കോടതി ഉത്തരവ് ശരിവച്ച പരമോന്നത കോടതി ട്രംപ് ഭരണകൂടത്തിന്റെ ഹർജി തള്ളി.
ഇതോടെ നിലവിലെ രീതിയിൽ വോട്ടെടുപ്പ് തുടരാൻ സംസ്ഥാനങ്ങൾക്കു വഴിതുറന്നു. എന്നാൽ ഇടക്കാല വിധി അന്തിമമാകാൻ സാധ്യതയില്ല. യാഥാസ്ഥിതിക പക്ഷക്കാരനായ ജസ്റ്റീസ് ബ്രെറ്റ് കവനോ കേസ് നടപടികൾ പുരോഗമിക്കുമ്പോൾ ഭാവിയിൽ ട്രംപിന് അനുകൂല വിധി ഉണ്ടായേക്കാമെന്ന സൂചന നൽകി.
തപാൽവോട്ടിന് അർഹരായ വോട്ടർമാരുടെ പട്ടിക സംസ്ഥാനങ്ങൾ കേന്ദ്രീകൃത ഓൺലൈൻ പോർട്ടലിലേക്കു നൽകണമെന്നും, പ്രത്യേക ബാർ കോഡുകളുള്ള ഏകീകൃത കവറുകൾ മാത്രമേ ബാലറ്റുകൾ അയയ്ക്കാൻ ഉപയോഗിക്കാവൂ എന്നുമായിരുന്നു യുഎസ് പോസ്റ്റൽ സർവീസ് വഴി നടപ്പാക്കാൻ ശ്രമിച്ച പ്രധാന നിർദേശം.
ഈ നിബന്ധനകൾ പാലിക്കാത്ത സംസ്ഥാനങ്ങളിലെ ബാലറ്റുകൾ വിതരണം ചെയ്യാൻ പോസ്റ്റൽ സർവീസിനു വിസമ്മതിക്കാമെന്ന വ്യവസ്ഥയും ഇതിലുണ്ടായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കിനിൽക്കേ അഴിച്ചുപണി അസാധ്യമാണെന്നും ഇത് ദശലക്ഷക്കണക്കിന് ആളുകളുടെ വോട്ടവകാശം ഇല്ലാതാക്കുമെന്നും ചൂണ്ടിക്കാട്ടി ഇരുപത്തിമൂന്നിലധികം സംസ്ഥാനങ്ങളും സംഘടനകളും കോടതിയെ സമീപിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജീവനക്കാർക്കു പരിശീലനം നൽകാനാവില്ലെന്ന് തപാൽ ജീവനക്കാരുടെ സംഘടനയും പറഞ്ഞു. രണ്ട് വർഷം മുമ്പ് നടന്ന പൊതുതെരഞ്ഞെടുപ്പിൽ 30 ശതമാനം പേരാണു തപാൽവോട്ട് രേഖപ്പെടുത്തിയത്. ഇതിൽ ഭൂരിപക്ഷവും ഡെമോക്രാറ്റുകളായിരുന്നു. ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയ ശേഷം തപാൽ വോട്ട് നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു.