ഗ്രേറ്റർ നോയിഡയിലെ മാലക്പൂർ ഗ്രാമത്തിൽ തോക്കുചൂണ്ടി പ്രമുഖ സൈബർ കഫേയിൽ നിന്ന് 80000 രൂപ കവർന്നു. ഉച്ചഭക്ഷണത്തിനായി കഫേ ഉടമ മോഹിത് പുറത്തുപോയ സമയത്താണ് മാസ്ക് ധരിച്ച രണ്ട് അക്രമികൾ കടയിലേക്ക് കയറിയത്.
ഈ സമയം കടയിലുണ്ടായിരുന്ന ഉസ്മാൻ എന്ന ജീവനക്കാരനെ തോക്കിൻമുനയിൽ നിർത്തി ഭീഷണിപ്പെടുത്തുകയും മുഖത്തടിക്കുകയും ചെയ്ത ശേഷമാണ് റാക്കിൽ സൂക്ഷിച്ചിരുന്ന പണം തട്ടിയെടുത്തത്.
പുറത്തേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ജീവനക്കാരനെ വെടിവെച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ ബൈക്കിൽ കടന്നുകളഞ്ഞത്. സംഭവത്തിന് തൊട്ടുമുമ്പാണ് കഫേ ഉടമ ബാങ്കിൽ നിന്ന് ഈ തുക പിൻവലിച്ച് കടയിൽ എത്തിച്ചിരുന്നത്.
ഉപഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചുനൽകുന്ന സേവനവും ഇവിടെ നൽകിയിരുന്നു. അതിനാൽ ബാങ്കിൽ നിന്ന് പണവുമായി വരുന്നത് ശ്രദ്ധയിൽപ്പെട്ട അക്രമികൾ മോഹിതിനെ പിന്തുടർന്ന് എത്തിയതാണോ എന്ന് പോലീസ് സംശയിക്കുന്നു.
അക്രമം നടക്കുന്നതിന്റെ പൂർണ ദൃശ്യങ്ങൾ കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ ഫോറൻസിക് സംഘം തെളിവുകൾ ശേഖരിക്കുകയും പ്രതികളെ പിടികൂടാനായി പോലീസ് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.