മുട്ടം: മലങ്കര ജലാശയത്തിലെ വെള്ളത്തിൽ രാസമാലിന്യം കലർന്ന സംഭവത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിച്ചതായും വെള്ളം ഉപയോഗയോഗ്യമാണെന്നും വാട്ടർ അഥോറിറ്റി അറിയിച്ചു.
വെള്ളിയാമറ്റം പഞ്ചായത്ത് പ്രദേശത്ത് പ്രവർത്തിക്കുന്ന ഹൈലയർ എന്ന സ്വകാര്യ പ്ലൈവുഡ് സ്ഥാപനത്തിൽനിന്നാണ് വെള്ളത്തിൽ രാസമാലിന്യം കലർന്നതെന്ന് കണ്ടെത്തിയിരുന്നു. വാട്ടർ അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർഎൻ.ആർ. ഹരി, എക്സിക്യൂട്ടീവ് എൻജിനിയർ അനിത, അസി. എൻജിനിയർ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയും മുട്ടം മാത്തപ്പാറ പമ്പ് ഹൗസിൽ എത്തി മലങ്കര ജലാശയത്തിലേയും കൊല്ലംകുന്ന് ശുദ്ധീകരണ പ്ലാന്റ്, കുടയത്തൂർ, കാഞ്ഞാർ ഉൾപ്പടെ വിവിധ സ്രോതസുകളിലേയും വെളളം വീണ്ടും പരിശോധന നടത്തുകയും ഉപയോഗപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തു.