കലിഫോര്‍ണിയ: യുഎസിലെ കലിഫോര്‍ണിയയിലെ മില്‍പീറ്റസില്‍ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനു പിന്നിലെ കാരണം കണ്ടെത്താനായില്ല.
ഇതേ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഇവരുടെ സുഹൃത്ത് കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയെ സംഭവവുമായി ബന്ധപ്പെട്ട് മാല്പീറ്റ്സ് പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കോട്ടയം കുറിച്ചി പള്ളത്ര വീട്ടില്‍ ജേക്കബിന്റെ (മിഥുന്) ഭാര്യ ആന്‍ മേരി മാത്യു (35), തൃശൂര്‍ പീച്ചി വിലങ്ങന്നൂര്‍ സ്വദേശി വിജിഷിന്റെ ഭാര്യ അഞ്ജന ഹരി (35) എന്നിവരാണു മരിച്ചത്.
ഡിക്സണ്‍ ലാന്‍ഡിംഗ് റോഡിലെ മില്‍ക്രീക്ക് അപ്പാര്‍ട്ട്മെന്റിലാണ് മൂന്നു യുവതികളും കുടുംബസമേതം താമസിച്ചിരുന്നത്. ഫ്ലാറ്റിനുള്ളില്‍ കുത്തേറ്റു മരിച്ച നിലയിലായിരുന്നു ആന്‍.
അപ്പാര്‍ട്ട്മെന്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ അഞ്ജനയെ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. അഞ്ജനയെ അനില കാറിടിപ്പിക്കുന്നത് കണ്ടവരുണ്ടെന്നു പൊലിസ് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് പാര്‍ക്കിംഗ് ഏരിയയില്‍ നീല നിറത്തിലുള്ള ഒരു എസ്യുവി യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം പാഞ്ഞുപോകുന്നതു കണ്ടെന്നും വാഹനം ഓടിച്ചിരുന്നത് ഒരു സ്ത്രീയാണെന്നുമാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.
പിന്നീട് സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍നിന്ന് മുന്‍ ഭാഗം തകര്‍ന്ന നിലയില്‍ വാഹനം കണ്ടെത്തി. അഞ്ജന കൊല്ലപ്പെട്ടതറിഞ്ഞെത്തിയ ആനിന്റെ ഭര്‍ത്താവ് ജേക്കബ് ഫ്ലാറ്റിലെത്തിയപ്പോഴാണ് ആന്‍ കുത്തേറ്റു മരിച്ചുകിടക്കുന്നത് കണ്ടത്.
യുഎസിലെ സ്കൂളില്‍ കംപ്യൂട്ടര്‍ അധ്യാപികയായിരുന്ന ആന്‍ ജൂണ്‍ അവസാനം പിതാവ് ജിജിയുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കാന്‍ നാട്ടിലെത്തിയിരുന്നു. ആന്‍ ട്രീസ (12), അലീസ (5) എന്നിവരാണ് മക്കള്‍.
ഭര്‍ത്താവ് ജേക്കബ് ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. തിരുവനന്തപുരം കേശവദാസപുരം സ്വദേശി ജിജി മാത്യുവിന്റെയും പരേതയായ ബെസി ജി. മാത്യുവിന്റെയും മകളാണ്. ആനിന്റെ സംസ്കാരം കോട്ടയത്തു നടക്കും.
പോസ്റ്റ്മോര്‍ട്ടം ഉൾപ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. തുടര്‍ന്ന് പള്ളം ബുക്കാന സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയില്‍ സംസ്കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
2021ലാണ് അഞ്ജനയും കുടുംബവും യുഎസിലെത്തിയത്. മകള്‍ ആറു വയസുകാരി വാമിക. ഭര്‍ത്താവ് വിജീഷ് കലിഫോര്‍ണിയയില്‍ സോഫ്റ്റ്വേര്‍ എന്‍ജിനിയറാണ്. തൃശൂർ പട്ടിക്കാട് മുടിക്കോട് ഹരിദാസ് - സുഷമ ദമ്പതികളുടെ മകളാണ്. 2023ലാണ് അഞ്ജനയും കുടുംബവും നാട്ടിലെത്തി മടങ്ങിയത്.