കേളകം: മലയാംപടി എസ് വളവിലെ അപകട ഭീഷണി ഒഴിവാക്കാൻ അടിയന്തര നടപടിയുമായി പഞ്ചായത്ത്. റോഡ് വീതി കൂട്ടുന്നതിനും സംരക്ഷണം ഒരുക്കുന്നതിനുമുള്ള നിർമാണപ്രവൃത്തി ആരംഭിച്ചു. കേളകത്തുനിന്ന് എളുപ്പത്തിൽ ഏലപീടികയിലേക്കും അതുവഴി മാനന്തവാടിയിലേക്കും പോകാൻ കഴിയുന്ന കേളകം-മലയാംപടി-ഏലപ്പീടിക റോഡിലെ അപകടകരമായ എസ് വളവിൽ അപകടങ്ങൾ തുടർക്കഥയായതോടെയാണ് അടിയന്തര നടപടിയുമായി പഞ്ചായത്ത് രംഗത്തെത്തിയത്.
അഞ്ചുലക്ഷം രൂപ ചെലവിൽ റോഡ് വീതി കൂട്ടി നിർമിക്കുന്നതിനും സംരക്ഷണഭിത്തി ഒരുക്കുന്നതിനുമുള്ള നിർമാണ പ്രവൃത്തിയാണ് ആരംഭിച്ചത്. ഇതുകൂടാതെ അപകട സൂചനാ ബോർഡുകളും സ്ഥാപിക്കും. റോഡിന്റെ ഇരുവശങ്ങളിലെയും കാടുകൾ വൃത്തിയാക്കി റോഡ് കൃത്യമായി കാണുന്നതിനും റോഡിന്റെ കയറ്റവും വളവും ഡ്രൈവർമാർക്ക് വ്യക്തമാക്കുന്നതിനുള്ള പ്രവൃത്തി ഇതിനോടകം പൂർത്തീകരിച്ചു. കഴിഞ്ഞദിവസം മരണവീട്ടിലേക്ക് വന്ന വാഹനം അപകടത്തിൽപ്പെട്ട് ആറുപേർക്ക് പരിക്കേറ്റിരുന്നു. ഇതേ വളവിൽ തന്നെ എട്ടോളം അപകടങ്ങൾ ഇതിനോടകം നടന്നു. കഴിഞ്ഞവർഷം നാടക പ്രവർത്തകർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചിരുന്നു. കുത്തനെയുള്ള ഇറക്കവും എസ് വളവുമാണ് അപകടത്തിന് പ്രധാനമായും കാരണമാകുന്നത്.
ടെൻഡർ നടപടി പൂർത്തിയായിട്ടും കരാറുകാരൻ നിർമാണ പ്രവൃത്തി കഴിഞ്ഞ ഭരണസമിതിയുടെ കാലഘട്ടത്തിൽ ആരംഭിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞദിവസം അപകടം ഉണ്ടായതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് കരാറുകാരനെ നേരിട്ട് വിളിക്കുകയും അടിയന്തരമായി നിർമാണ പ്രവൃത്തി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ മൂന്നിനു തന്നെ നിർമാണ പ്രവൃത്തി ആരംഭിച്ചു. എസ്റ്റിമേറ്റിൽ പെടാത്ത കുറച്ചു കാര്യങ്ങൾ കൂടി പൂർത്തിയാക്കിയാൽ മാത്രമേ റോഡിന്റെ അപകടം പൂർണമായും ഒഴിവാക്കാനാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വളവിന്റെ മധ്യഭാഗത്തായി സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിൽക്കുന്ന മൺതിട്ട നീക്കം ചെയ്ത് റോഡിന് കുറച്ചുകൂടി വീതി ലഭ്യമാകുന്ന നടപടി സ്വീകരിക്കണം. ഇതിനായി സ്വകാര്യ വ്യക്തിയോട് സംസാരിച്ച് ആ പ്രവൃത്തി പൂർത്തിയാക്കുമെന്നും മതിയായ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് പറഞ്ഞു.