വടക്കഞ്ചേരി: ഹരിത കേരള മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി കഴിഞ്ഞ എഴുവർഷത്തിനിടെ നിരവധി തടയണകൾ നിർമിച്ചതായി കണക്കുകളിലൂടെ പറയുമ്പോൾ മംഗലം, വളയൽ പുഴകളിൽ രണ്ടു പതിറ്റാണ്ടായി തകർന്നു കിടക്കുന്ന തടയണകൾ ഇന്നും അതേപടി തന്നെ.
വണ്ടാഴി വളയൽ, മംഗലം പുഴകളിലാണ് അര ഡസനോളം തടയണകൾ തകർന്നു കിടക്കുന്നത്. ഇതുമൂലം മഴക്കാലം മാറുന്നതോടെ പുഴകൾ വറ്റിവരളുന്ന സ്ഥിതിയാണ്.
സംസ്ഥാനത്ത് പുതിയതായി 713 സ്ഥിരം തടയണകളും 68112 താത്കാലിക തടയണകളും നിർമിച്ചിട്ടുണ്ടെന്നാണ് കണക്ക്. മംഗലംഡാമിൽ നിന്നുള്ള പുഴയിൽ കണിയമംഗലം തടയണയ്ക്കു താഴെ പുഴയുടെ ഇരുഭാഗത്തും പാറക്കൂട്ടങ്ങളുള്ള പ്രദേശമുണ്ട്.
ഇവിടെ കുറഞ്ഞ ചെലവിൽ നിർമിക്കാവുന്ന തടയണവും പരിഗണിക്കുന്നില്ല. സാധ്യത പ്രയോജനപ്പെടുത്തി വേനലിലേക്ക് ആവശ്യമായ വെള്ളം സംഭരിക്കാൻ നടപടികൾ ഇല്ലെന്ന് കർഷകർ പറയുന്നു. കണിയമംഗലം പാലത്തിനു താഴെ നിലവിലെ തടയണ ഒരു മീറ്റർ കൂടി ഉയർത്തിയാൽ കിലോമീറ്ററുകൾ ദൂരം പുഴയിൽ വെള്ളം സ്റ്റോർ ചെയ്യാനും അതുവഴി പുഴയുടെ ഇരു ഭാഗത്തുമുള്ള വലിയൊരു പ്രദേശത്തെ കാർഷിക വിളകളെ രക്ഷിക്കാനാകുമെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.ഈ വിധം ഒന്നോ രണ്ടോ കിലോമീറ്റർ അകലത്തിൽ പുഴകളിൽ തടയണ നിർമിച്ചാൽ വേനലിൽ കുടിവെള്ള ക്ഷാമം നേരിടാൻ ബോർവെൽ കുഴിച്ച് ലക്ഷങ്ങളേറെ പാഴാക്കുന്ന പതിവു പരിപാടി ഒഴിവാക്കാനുമാകും.
തടയണകളിൽ വെള്ളം നിറഞ്ഞു കിടക്കുന്നതു വഴി സമീപത്തെ കിണറുകളിലും കുളങ്ങളിലും മറ്റു ജലസ്രോതസുകളിലും കടുത്ത വേനലിലും ജലനിരപ്പ് ഉയർന്നു നിൽക്കുകയും ചെയ്യും.
വേനലവധിയിൽ കുട്ടികൾക്ക് സുരക്ഷിതമായി നീന്തൽ പഠിക്കാനും കുളിക്കാനും തടയണ പദ്ധതി വഴി നടപ്പിലാക്കാമെന്ന് നാട്ടുകാർ പറയുന്നു. കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോൾ ബോർവെൽ കുഴിച്ച് പൈപ്പിട്ട് പിരിവ് നടത്തുന്ന കുടിവെള്ള വിതരണ പദ്ധതിയാണ് ഇപ്പോഴും നടക്കുന്നത്.
വണ്ടാഴി വെട്ടിക്കൽകുണ്ടിൽ തടയണ തകർന്ന് വളയൽപ്പുഴ ഒഴുകുന്നത് രണ്ടു പതിറ്റാണ്ടായി സ്വകാര്യ വ്യക്തിയുടെ തോട്ടങ്ങളിലൂടെയാണ്.
പുഴ ഗതിമാറി തോട്ടത്തിലൂടെ ഒഴുകി ഓരോ കാലവർഷത്തിലും നിരവധി തെങ്ങുകളും മറ്റു ഫലവൃക്ഷങ്ങളുമാണ് കടപുഴകി വീണ് നശിക്കുന്നത്. തോട്ടങ്ങളുടെ ഓരോ ഭാഗങ്ങളും ഒലിച്ചുപോയി കർഷകരുടെ നഷ്ടം ഉയരുകയാണ്.
എന്നിട്ടും തടയണ പുനർനിർമിക്കാൻ നടപടികളില്ല. മൈനർ ഇറിഗേഷനു കീഴിലാണ് ഇത്തരം തടയണകൾ വരുന്നത്.
പുഴകളുടെ ഉത്ഭവസ്ഥാനങ്ങളും നീർച്ചാലുകളെയും കുറിച്ച് ലക്ഷങ്ങൾ ചെലവഴിച്ച് പത്തുവർഷം മുമ്പ് പഠനം നടത്തിയിരുന്നെങ്കിലും പുഴകൾ സംരക്ഷിക്കാനും നടപടികളുണ്ടായില്ല. മംഗലം, ഗായത്രി പുഴകളിലും പഠനം നടന്നതല്ലാതെ തുടർ നടപടി കടലാസിലൊതുങ്ങി.