കൊച്ചി: ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്തു നിർമിക്കുന്ന എട്ട് ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ (ആഴം കുറഞ്ഞ കടൽപ്രദേശങ്ങളിലെ അന്തർവാഹിനി വേധ യുദ്ധക്കപ്പൽ) മൂന്നാമത്തെ കപ്പൽ ‘മംഗ്രോൾ’ നാവികസേനയ്ക്കു കൈമാറി.
കൊച്ചിൻ ഷിപ്പ്യാർഡിൽ നടന്ന ചടങ്ങിലാണ് യുദ്ധക്കപ്പൽ കൈമാറിയത്. പ്രതിരോധമേഖലയിലെ സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നതിനും ആത്മനിർഭർ ഭാരത് ദർശനം മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള സുപ്രധാന നേട്ടമാണിത്.
ഷിപ്പ്യാർഡ് ഡയറക്ടർ (ഓപ്പറേഷൻസ്) ഡോ. എസ്. ഹരികൃഷ്ണൻ , ‘മംഗ്രോൾ’ കമാൻഡിംഗ് ഓഫീസർ (ഡസിഗ്നേറ്റ്) കമാൻഡർ യു. ശരൺ കുമാർ എന്നിവർ ഡെലിവറി പ്രോട്ടോകോളിൽ ഒപ്പുവച്ചു. ഷിപ്പ്യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.ജെ. ജോസ്, കൊച്ചി വാർഷിപ്പ് പ്രൊഡക്ഷൻ സൂപ്രണ്ട് അനൂപ് മേനോൻ, പശ്ചിമ നേവൽ കമാൻഡിലെ കമാൻഡ് റിഫിറ്റ് ഓഫീസർ പിയൂഷ് ബദോണി, ചീഫ് വിജിലൻസ് ഓഫീസർ ഡോ. സി. പാണ്ടി സെൽവദുരൈ തുടങ്ങിയവർ പങ്കെടുത്തു.
ജലാന്തർ നിരീക്ഷണം, തെരച്ചിലും രക്ഷാപ്രവർത്തനങ്ങളും , കുറഞ്ഞ തീവ്രതയുള്ള സമുദ്രപ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ നിർണായകദൗത്യങ്ങൾ നിർവഹിക്കാൻ കപ്പലിനു കഴിയും. തീരദേശ ജലമേഖലകളിലെ ആന്റി സബ്മറൈൻ വാർഫെയർ പ്രവർത്തനങ്ങൾക്കായി പ്രത്യേകം രൂപകല്പന ചെയ്തിരിക്കുന്ന ‘മംഗ്രോൾ’ നൂതന മൈൻ ലേയിംഗ് ശേഷിയും ഉൾക്കൊള്ളുന്നതാണ്.
ഡീസൽ എൻജിൻ–വാട്ടർജെറ്റ് പ്രൊപ്പൽഷൻ സംവിധാനമാണു കപ്പലിൽ ഉപയോഗിച്ചിരിക്കുന്നത്. ഭാരം കുറഞ്ഞ ടോർപിഡോകൾ, തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റുകൾ, നൂതന ഷാലോ വാട്ടർ സോണാറുകൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. തീരദേശത്തെ ആഴം കുറഞ്ഞ ജലമേഖലകളിൽ ജലാന്തർ ഭീഷണികളെ കണ്ടെത്താനും പിന്തുടരാനും പ്രതിരോധിക്കാനും ഈ സംവിധാനങ്ങൾ കപ്പലിന്റെ ശേഷി ഗണ്യമായി വർധിപ്പിക്കുന്നു.
ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ ചരിത്രപരവും തന്ത്രപ്രധാനവുമായ തീരദേശ പട്ടണമായ മംഗ്രോളിന്റെ പേരാണ് കപ്പലിനു നൽകിയിരിക്കുന്നത്.