അടിമാലി: മാങ്കുളം പഞ്ചായത്തില ശേവൽകുടിയിൽ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസം കാട്ടാനകൾ പ്രദേശത്ത് ഒരു കുടിൽ തകർക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തു. ശേവൽകുടി പുത്തൻവിളയിൽ ഗംഗാധരൻ നായരുടെ കുടിലാണ് കാട്ടാനകൾ ബുധനാഴ്ച പുലർച്ചെ തകർത്തത്.
വി.പി. ജേക്കബ്, ജോസ് കാട്ടുകുടി, അർജുനൻ അയ്യപ്പൻ, ബി.ആർ. രാജപ്പൻ തുടങ്ങി നിരവധി കർഷകരുടെ കൃഷിഭൂമി തരിശാക്കി മാറ്റി.
ജനങ്ങൾ രാത്രിയിൽ വീടുകൾ പൂട്ടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറേണ്ട ഗതികേടിലാണുള്ളത്. ഒരു ഇടവേളയ്ക്കു ശേഷമാണ് വീണ്ടും മാങ്കുളം ശേവൽകുടിയിൽ കാട്ടാന ആക്രമണം രൂക്ഷമായിട്ടുള്ളത്.
കൊക്കൊ, തെങ്ങ്, കമുക്, വാഴ, മരച്ചീനി തുടങ്ങിയ വിളകൾ കാട്ടാനകൾ നശിപ്പിച്ചു. പടക്കം പൊട്ടിച്ച് കാട്ടാനകളെ തുരുത്തിയാലും ആളുകൾ പിന്തിരിയുന്നതോടെ വീണ്ടും ആനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നത് പ്രതിസന്ധിയാകുന്നുണ്ട്.
കോഴിയള, കവിതക്കാട് മേഖലയിൽ നിന്നാണ് ശേവൽകുടിയിൽ കാട്ടാനകൾ എത്തുന്നത്. കാട്ടാനകൾ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വേലിയും കിടങ്ങുകളും തീർത്താൽ കാട്ടാനശല്യം പ്രതിരോധിക്കാം എന്ന് നാട്ടുകാർ പറയുന്നു.