ന്യൂഡൽഹി: മണിപ്പുർ വംശീയകലാപവുമായി ബന്ധപ്പെട്ട ക്രിമിനൽക്കേസുകളിൽ ദിനംപ്രതിയുള്ള വിചാരണ ഉറപ്പാക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സുപ്രീംകോടതി നിർദേശം. ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചാണ് നിർദേശം മുന്നോട്ടുവച്ചത്.
സിബിഐയും സംസ്ഥാന പ്രത്യേക അന്വേഷണസംഘവും സമർപ്പിച്ച കുറ്റപത്രങ്ങളുടെ പകർപ്പുകൾ പല ഇരകൾക്കും ഇതുവരെ ലഭിച്ചിട്ടില്ലെന്നു നിരീക്ഷിച്ച കോടതി ഒരാഴ്ചയ്ക്കുള്ളിൽ ഇരകൾക്കു രേഖകൾ കൈമാറാൻ ഉത്തരവിട്ടു.
അന്വേഷണം പൂർത്തിയായ കേസുകളുടെയും നിലവിൽ അന്വേഷണം പുരോഗമിക്കുന്ന കേസുകളുടെയും പൂർണവിവരങ്ങൾ നൽകാൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോട് കോടതി ആവശ്യപ്പെട്ടു.
വേഗത്തിലുള്ള വിചാരണയ്ക്ക് എത്ര പ്രത്യേക കോടതികൾ ആവശ്യമായി വരുമെന്നു തീരുമാനിക്കാൻ ഈ വിവരങ്ങൾ സഹായിക്കുമെന്നും കോടതി വ്യക്തമാക്കി. കൂടാതെ കലാപത്തെത്തുടർന്ന് കാണാതായ 30 പേരുടെ കേസുകൾ പരിശോധിക്കാൻ മണിപ്പുർ ഹൈക്കോടതിയോട് സുപ്രീംകോടതി നിർദേശിച്ചു.