വാഷിംഗ്ടണ്‍ ഡിസി: 53 വർഷത്തിനുശേഷം മനുഷ്യന് വീണ്ടും ചന്ദ്രനിലേക്ക്. നാസയുടെ ചരിത്രദൗത്യമായ ആര്‍ട്ടെമിസ് 2 ന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു.
ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.54ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39ല്‍ നിന്നാണു വിക്ഷേപണം.
നാലു ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘമാണ് ആര്‍ട്ടെമിസ് 2 ദൗത്യം നയിക്കുക. റീഡ് വൈസ്മാന് കമാന്‍ഡറായും വിക്ടര്‍ ഗ്ലോവര്‍ പൈലറ്റായും സേവനമനുഷ്ഠിക്കും. മിഷന് സ്പെഷലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്സന് എന്നിവരും ഈ സംഘത്തിലുണ്ട്. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു യാത്ര ചെയ്യുന്ന ആദ്യ വനിതയായിരിക്കും കോച്ച്.
ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന ഓറിയോൺ പേടകം ഒരു തവണ ചന്ദ്രനെ വലംവയ്ക്കും. ഭൂമിയില്‍നിന്ന് 400171. 43 കി.മീ. ദൂരം ദൗത്യസംഘം സഞ്ചരിക്കും. ഭൂമിയില്‍നിന്നു ചന്ദ്രനടുത്തേക്കും തിരിച്ചുമായി ആകെ 11,02400.64 കിമീ ദൂരം പേടകം സഞ്ചരിക്കും. ഏപ്രില്‍ പത്തോടെ പേടകം പസഫിക് സമുദ്രത്തില്‍ തിരികെയെത്തുന്ന വിധത്തിലാണു ദൗത്യം ക്രമീകരിച്ചിരിക്കുന്നത്.
ചന്ദ്രനിലെ മനുഷ്യന്റെ സ്ഥിരസാന്നിധ്യത്തിന് അടിത്തറയിടുക എന്നതാണ് ആർട്ടെമിസ് ദൗത്യത്തിന്റെ ലക്ഷ്യം. ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് ചന്ദ്രനിലിറങ്ങുകയെന്ന ലക്ഷ്യമാണുണ്ടായിരുന്നതെങ്കിൽ ആർട്ടെമിസ് രണ്ട് നിര്‍ണായക പരീക്ഷണ ദൗത്യമാണ്.
പത്തു ദിവസം നീണ്ടുനിൽക്കുന്ന ആർട്ടെമിസ് 2 ദൗത്യത്തിൽ മനുഷ്യർ ചന്ദ്രനിലിറങ്ങില്ല. പകരം അവര്‍ ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങും. ഭാവിയിൽ ചന്ദ്രനിലിറങ്ങുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരീക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം.
1972ലെ അപ്പോളോ 17 ആണ് അവസാന ചാന്ദ്രദൗത്യം. നാസയുടെ സെന്‍ഡ് യുവര്‍ നെയിം ടു ദി മൂണ്‍ ക്യാമ്പയിനിലൂടെ ശേഖരിച്ച ലോകമെമ്പാടുമുള്ള 56 ലക്ഷത്തിലധികം ആളുകളുടെ പേരുകള്‍ അടങ്ങിയ ഡിജിറ്റല്‍ ആര്‍ക്കൈവും ദൗത്യ സംഘം കൂടെ കൊണ്ടു പോകുന്നുണ്ട്.
ബഹിരാകാശ പര്യവേക്ഷണത്തില്‍ സാധാരണക്കാരെയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതു ചെയ്യുന്നത്. നാസയുടെ യുട്യൂബ് ചാനലിലും നാസ പ്ലസ് പ്ലാറ്റ്ഫോമിലും തത്സമയ സംപ്രേഷണമുണ്ടാകും.