ന്യൂഡൽഹി: ഫുട്ബോളിനെ സംസ്കൃത പഠനവുമായി ബന്ധിപ്പിച്ച എറണാകുളം സൗത്ത് ചിറ്റൂരിലെ സെന്റ് മേരീസ് അപ്പർ പ്രൈമറി സ്കൂൾ അധ്യാപകൻ അഭിലാഷ് ജി. പ്രതാപിനെ പ്രതിമാസ റേഡിയോ പ്രക്ഷേപണമായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പ്രശംസിച്ചു.
കായിക വിനോദത്തെയും സംസ്കൃതത്തെയും കോർത്തിണക്കി അഭിലാഷ് വികസിപ്പിച്ച അക്ഷരകന്ദുകം എന്ന പ്രോജക്ടാണ് പ്രശംസ നേടിയത്.
ഫുട്ബോളിൽ ഉപയോഗിക്കുന്ന പദങ്ങളുമായി ബന്ധപ്പെടുത്തി സംസ്കൃത അക്ഷരങ്ങളെ വളരെ ലളിതമായി വിശദീകരിക്കുകയാണ് അക്ഷരകന്ദുകത്തിലൂടെ.
ഇത്തരത്തിലുള്ള നൂതന രീതികൾ പഠനം ആസ്വാദ്യകരമാക്കുന്നതോടൊപ്പം ആളുകളും കായികരംഗവും തമ്മിൽ കൂടുതൽ ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം അലതല്ലിയ സമയത്തായിരുന്നു അക്ഷരകന്ദുകം എന്ന ആശയവുമായി അഭിലാഷ് വിദ്യാർഥികൾക്കിടയിലേക്ക് എത്തിയത്.