തൃശൂർ: അടിപ്പാതകളും മേൽപാലങ്ങളും വന്നിട്ടും മരണക്കളമായി മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത. മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെയുള്ള ഭാഗത്തെ വിവിധ സ്റ്റേഷൻപരിധികളിൽ 2020 മുതൽ കഴിഞ്ഞമാസംവരെ 181 പേരാണ് മരിച്ചത്. 2009ൽ നിർമാണത്തിനു കരാർ ഒപ്പിട്ടശേഷം വെറും 29 കിലോമീറ്റർ ദൂരത്തിനിടെ നാനൂറോളം പേർക്കു ജീവൻ നഷ്ടമായി.
മണ്ണുത്തി സ്റ്റേഷൻ പരിധിയിൽ മേയ് 15 വരെ 223 അപകടങ്ങളുണ്ടായി. 58 പേർ മരിച്ചു. 161 പേർക്കു ഗുരുതരപരിക്കേറ്റു. 47 പേർക്കു നിസാരപരിക്കേറ്റു. പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിൽ മേയ് ഒന്നുവരെ 411 അപകടങ്ങളിൽ 82 പേർ മരിച്ചു. 549 പേർക്കു പരിക്കേറ്റു. വടക്കഞ്ചേ രി സ്റ്റേഷനിൽ 2022 മുതൽ ഈമാസം എട്ടുവരെയുണ്ടായത് 226 അപകടങ്ങൾ. 41 പേർ മരിച്ചു. 270 പേർക്കു പരിക്ക്. രണ്ടുമാസത്തിനിടെ പാണഞ്ചേരി പഞ്ചായത്തിന്റെ പരിധിയിൽമാത്രം ഒന്പതുപേർ മരിച്ചു.
അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. വാഹനങ്ങൾ ഡിവൈഡറുകളിൽ ഇടിച്ചുണ്ടായ അപകടങ്ങളും വർധിച്ചു.ആവശ്യത്തിനു സൂചനാബോർഡുകളില്ലെന്ന പരാതിയുമുണ്ട്.