തൃശൂർ: ഭാരതീയ സഭയെന്ന നിലയിൽ കത്തോലിക്കാ സഭ രാജ്യത്തിനു നൽകിയ സംഭാവനകൾ വലുതാണെന്നും അവഗണന തുടർന്നാൽ പ്രത്യക്ഷ സമരത്തിനു നിർബന്ധിതരാകുമെന്നും സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്. ഒന്പതിനു നടത്തുന്ന സമുദായ ജാഗ്രതാ സദസുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലടക്കം സഭ വിവേചനം നേരിടുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ ഇടപെടൽ പാടില്ലെന്ന പ്രസ്താവന വിദ്യാഭ്യാസമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു. 16,000 അധ്യാപകർ ശന്പളമില്ലാതെ പീഡിപ്പിക്കപ്പെടുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു കൂടുതൽ സ്വാതന്ത്ര്യം നൽകണം. അവകാശങ്ങൾ നിഷേധിക്കപ്പെടരുത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അധ്യാപകനിയമനങ്ങൾ ബുദ്ധിമുട്ടാകും. മറ്റു സമുദായങ്ങൾക്കു നൽകിയ നിയമനാംഗീകാരത്തിനായി കോടതിയെ സമീപിക്കുമെന്നാണു സർക്കാർ പറയുന്നത്. എന്നാൽ, സുപ്രീംകോടതി ഉത്തരവ് മറ്റു സ്ഥാപനങ്ങൾക്കു ബാധകമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ഉത്തരവിലൂടെ പ്രശ്നം പരിഹരിക്കാം. വീണ്ടും കോടതിവ്യവഹാരങ്ങളിലേക്ക് എത്തിച്ചാൽ നിയമനങ്ങളും അനിശ്ചിതമായി നീളും. 2018 മുതലുള്ള അധ്യാപകരാണ് ഒരു രൂപപോലും ശന്പളം ലഭിക്കാതെ ജോലിചെയ്യുന്നത്. മന്ത്രിസഭ ഇക്കാര്യത്തിൽ നടപടിയെടുക്കാത്തതു വിവേചനമാണ്.
ഹിജാബ് വിഷയം പരിഹരിച്ചെന്നാണു ലഭിച്ച റിപ്പോർട്ട്. വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിക്കപ്പെടാതിരിക്കാനാണു കെസിബിസി ശക്തമായ നിലപാടുകൾ പറഞ്ഞത്. അവഗണനയ്ക്കെതിരേ സഭ മുന്‍പും പ്രതികരിച്ചിട്ടുണ്ട്. വിമോചനസമരത്തിലും സ്വാശ്രയ സമരത്തിലും നിലപാടുകൾ പറഞ്ഞിട്ടുണ്ട്. വേണ്ടിവന്നാൽ ഇനിയും സമരത്തിനിറങ്ങും. അതിലേക്കു തള്ളിവിടരുതെന്നാണ് അഭ്യർഥന.
സഭ നിർബന്ധിത മതപരിവർത്തനത്തിന് എതിരാണ്. ക്രൈസ്തവസഭയിലേക്കു സ്വയം ആളുകൾ എത്തുന്നതു തെറ്റാണെന്നു പറയരുത്. ക്രിസ്മസ് കാർഡ് അയച്ചതിന്റെ പേരിൽ പോലും ഇന്ത്യയിൽ കേസെടുത്ത സംഭവമുണ്ടായി. മതസൗഹാർദം നിറഞ്ഞ ഇന്ത്യയിൽ അടുത്തിടെ അസ്വസ്ഥതകൾ വർധിച്ചെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാൻ സന്ദർശനവേളയിൽ ലെയോ മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രിയും അദ്ദേഹത്തെ വാക്കാൽ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, നയതന്ത്രപരമായ ഇടപെടൽ ഔദ്യോഗികതലത്തിൽ ആവശ്യമാണെന്നും ആർച്ച്ബിഷപ് പറഞ്ഞു.
സഭയ്ക്കൊപ്പം നിൽക്കുന്നവരെ പിന്തുണയ്ക്കും
തദ്ദേശ തെരഞ്ഞെടുപ്പിൽ കത്തോലിക്കാ സഭയ്ക്കു പ്രത്യക്ഷ രാഷ്ട്രീയമില്ല. സമുദായത്തെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും. കത്തോലിക്ക കോണ്‍ഗ്രസിനോട് ഇക്കാര്യം പഠിച്ചു നിലപാടെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കത്തോലിക്ക കോണ്‍ഗ്രസിന്റെ പേരിൽ സ്ഥാനാർഥികളെ നിർത്തില്ല. സഭയുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്നവർക്കൊപ്പം നിൽക്കും. ആർക്കും, ബ്ലാങ്ക് ചെക്ക് നൽകിയിട്ടില്ല.
രാജ്യത്തിന്റെ ഭരണഘടനയും നാടിന്റെ നന്മയും പ്രധാനപ്പെട്ടതാണ്. പൗരന്മാർ പലതരത്തിൽ അനീതി നേരിടുന്പോൾ അതിനെതിരേ ഒന്നിച്ചുനിന്ന് അവകാശങ്ങൾ നേടിയെടുക്കാനുള്ള രാഷ്ട്രീയ നിലപാടുകളുണ്ടാകുമെന്നും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.