ഇടവകയിലെ വീടുകളെ പത്തോ ഇരുപതോ മുപ്പതോ മറ്റോ വീതം വീടുകളുടെ അടുപ്പവും സൗകര്യവും അനുസരിച്ചു തിരിക്കുക. ഓരോ ഗണത്തിനും ഒന്നാം സെറ്റ്, രണ്ടാം സെറ്റ് എന്നിങ്ങനെ തുടര്‍ച്ചയായി എണ്ണമിടണം ഓരോ സെറ്റിലുമുള്ള വീടുകളില്‍നിന്നു ഭക്തന്മാരും സ്ഥിരോത്സാഹികളും കത്തോലിക്കാ കാര്യങ്ങളില്‍ താത്പര്യമുള്ളവരുമായ അഞ്ചോ എട്ടോ പേരെ പ്രവര്ത്തകന്മാരായി തെരഞ്ഞെടുക്കണം. ഇവരാണ് അതതു സെറ്റില്‍പ്പെട്ട വീടുകളുടെ പൊതുനന്മയ്ക്കുവേണ്ടിയും പ്രത്യേക ആത്മീയ ഉന്നതിക്കായും വേണ്ടതു പ്രവര്‍ത്തിക്കേണ്ടവര്‍.
എറണാകുളം അതിരൂപതയുടെ ആർച്ച്ബിഷപ്പായിരുന്ന മാര്‍ അഗസ്റ്റിന് കണ്ടത്തില്‍ 1941 ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലെ വാക്കുകളാണിത്. ഇടവകയുടെയും സഭയുടെയും വളർച്ചയിൽ ഗാർഹികസഭയായ കുടുംബങ്ങളുടെ ആത്മീയ കൂട്ടായ്മയും വളർച്ചയും എത്രത്തോളം പ്രാധാനപ്പെട്ടതെന്ന്, എട്ടര പതിറ്റാണ്ടു മുമ്പേയുള്ള ഓർമപ്പെടുത്തൽ കൂടിയായിരുന്നു ആ വാക്കുകൾ.
മാർ അഗസ്റ്റിൻ കണ്ടത്തിൽ ദിവംഗതനായിട്ട് ഇന്ന് 70 വർഷം. നാലു വര്‍ഷം അപ്പസ്തോലിക് വികാരിയായും 33 വര്‍ഷം മെത്രാപ്പോലീത്തയായുമുൾപ്പെടെ 37 വര്‍ഷം എറണാകുളം അതിരൂപതയെയും സീറോമലബാർ സഭയെയും നയിച്ച സുകൃതസമ്പന്നമായ ഇടയജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
പ്രഥമ മെത്രാപ്പോലീത്ത
എറണാകുളം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയാണ് മാർ അഗസ്റ്റിൻ കണ്ടത്തിൽ. 1874 ഓഗസ്റ്റ് 25ന് വൈക്കത്തിനടുത്ത് ചെമ്പ് ഗ്രാമത്തില്‍ ജനിച്ച മാര്‍ കണ്ടത്തില്‍ 1901 ഡിസംബർ 21ന് കാൻഡി പേപ്പൽ സെമിനാരിയിൽ പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം വികാരിയാത്തിന്റെ അന്നത്തെ അപ്പസ്തോലിക് വികാരി മാര്‍ ളൂയിസ് പഴേപറമ്പിലിന്റെ സഹായിയായി (കോ- അദ്യുക്തോർ) നിയോഗമേൽക്കുമ്പോൾ മാർ കണ്ടത്തിലിനു വയസ് 37.
1919ല്‍ മാര്‍ ളൂയിസ് പഴേപറമ്പിലിന്റെ നിര്യാണം. വികാരിയാത്തിന്റെ ഔദ്യോഗിക ചുമതല ഏറ്റെടുത്തു. തുടര്‍ന്ന് 1923 ഡിസംബർ 21ന് പതിനൊന്നാം പീയൂസ് മാര്‍പാപ്പ സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചതോടെ എറണാകുളത്തെ അതിരൂപതയായി ഉയര്‍ത്തി. മാർ കണ്ടത്തില്‍ ആദ്യത്തെ മെത്രാപ്പോലീത്തയായി.
1956 ജനുവരി പത്തിന് 81-ാം വയസിലാണു മാർ കണ്ടത്തിലിന്റെ നിര്യാണം. എറണാകുളം അതിരൂപതയെ ഏറ്റവും ദീര്‍ഘകാലം നയിച്ച ഇടയനെന്ന ഖ്യാതി മാർ കണ്ടത്തിലിന്റെ പേരിൽ കുറിക്കപ്പെട്ടു.
അതിരൂപതയുടെ ശില്പി
“എറണാകുളം അതിരൂപതയുടെ യഥാർഥ ശില്പി”- കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ തന്റെ മുൻഗാമിയായ മാർ അഗസ്റ്റിൻ കണ്ടത്തിലിനെക്കുറിച്ചു പറഞ്ഞ വാക്കുകളാണിത്. 30 പേരടങ്ങുന്ന വേദപ്രചാരസംഘം സ്ഥാപിച്ച് അവരെ ഇടവകകളിലേക്ക് അയച്ചത് അന്നു സുവിശേഷവത്കരണത്തിന്റെ നവമാതൃകയായി. ഇടയലേഖനങ്ങളും അതിരൂപതയുടെ പ്രവർത്തനങ്ങളും ആളുകളിലേക്കെത്തിക്കാൻ എറണാകുളം മിസം ആരംഭിച്ചു.
ശ്രദ്ധേയം ഈ തുടക്കങ്ങൾ
പ്രബുദ്ധമായ വിശ്വാസിസമൂഹത്തിന്റെ രൂപീകരണം സ്വപ്നം കണ്ട മാർ കണ്ടത്തിൽ മലബാര്‍ മെയില്‍, സത്യദീപം, അമ്മ മാസിക, കുടുംബദീപം എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചു.
എറണാകുളം ലിസി, അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രികൾ, മൂവാറ്റുപുഴ നിര്‍മല കോളജ് എന്നിവ മാർ കണ്ടത്തിലിന്റെ സാരഥ്യത്തിൽ പിറവിയെടുത്ത ശ്രദ്ധേയ സ്ഥാപനങ്ങളാണ്. 30 സ്കൂളുകള്‍, മൂന്നു കോളജുകൾ, 71 മഠങ്ങള്‍, 61 പള്ളികള്‍, 30 കുരിശുപള്ളികള്‍... മാർ കണ്ടത്തിലിന്റെ നേതൃമികവിൽ തുടക്കമിട്ട നന്മകൾ ഇനിയുമൊട്ടേറെ.
സന്യസ്തർക്കു പ്രചോദനം
അതിരൂപതയിൽ സന്യസ്തരുടെ സേവനം പ്രധാനമാണെന്ന ദർശനമായിരുന്നു മാർ കണ്ടത്തിലിന് ഉണ്ടായിരുന്നത്. പുതിയ സന്യാസമൂഹങ്ങൾ ആരംഭിക്കുന്നതിനും മാർ കണ്ടത്തിൽ പ്രോത്സാഹനം നൽകി. രണ്ടു സന്യാസസഭകളുടെ സ്ഥാപകനെന്ന നിലയിൽക്കൂടി മാർ അഗസ്റ്റിൻ കണ്ടത്തിൽ ഇന്നു സഭാചരിത്രത്തിന്റെ ഭാഗമാണ്. മൂക്കന്നൂർ കേന്ദ്രമാക്കി 1931ല്‍ ആരംഭിച്ച കോൺഗ്രിഗേഷൻ ഓഫ് സെന്റ് തെരേസ് ഓഫ് ലിസ്യൂ (സിഎസ്ടി ബ്രദേഴ്സ്), എടക്കുന്ന് പാദുവാപുരത്ത് ആരംഭിച്ച നസ്രത്ത് സഹോദരികളുടെ സമൂഹം (സിഎസ്എൻ) എന്നിവയുടെ സ്ഥാപകൻ മാർ കണ്ടത്തിലാണ്.
എറണാകുളത്തു വേരുകൾ പാകപ്പെട്ട അഗതികളുടെ സഹോദരികളുടെ സഭ, ക്ലാരസഭ, ആരാധനാസഭ, മെഡിക്കല്‍ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (എംഎസ്ജെ), അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ്) എന്നിവ ആരംഭിച്ചതും മാർ കണ്ടത്തിൽ മെത്രാപ്പോലീത്തയായിരുന്ന കാലഘട്ടത്തിലാണ്.
ദൈവാശ്രയബോധത്തിൽ
നിന്നില്‍ ഞാന്‍ ശരണംവച്ചു- എന്നതായിരുന്നു മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ അജപലന-ഇടയജീവിതത്തിന്റെ ആപ്തവാക്യം. തികഞ്ഞ ദൈവാശ്രയബോധത്തിൽ അടിയുറച്ചതായിരുന്നു ആ ഇടയശുശ്രൂഷ.