പാലാ: കുരിശിന്ചുവട്ടില്നിന്ന മറിയത്തെ സകല മനുഷ്യര്‍ക്കും അമ്മയായി ഈശോമിശിഹാ നല്‍കിയെന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ളാലം പഴയ പള്ളിയിലെ എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ച് ഇന്നലെ നടന്ന വിശുദ്ധ കുര്‍ബാനയില്‍ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
മനുഷ്യവംശത്തിനു വേണ്ടി ഈശോയുടെ പക്കല്‍ ഏറ്റവും വലിയ മാധ്യസ്ഥ്യം വഹിക്കുന്നത് പരിശുദ്ധ മറിയമാണ്. ഈശോ മനുഷ്യാവതാരമെടുത്തത് മനുഷ്യന്റെ പാപം മോചിക്കാനാണ്. മിശിഹായോട് ചേര്‍ന്നുനിന്നാലേ നമുക്ക് അനുതാപചിന്തയുണ്ടാകൂവെന്നും മാർ സ്രാന്പിക്കൽ കൂട്ടിച്ചേര്‍ത്തു.
വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് ജപമാല പ്രദക്ഷിണവും പായസനേര്‍ച്ച വിതരണവും നടത്തി. ശുശ്രൂഷകള്‍ക്ക് വികാരി ഫാ. ജോസഫ് തടത്തില്‍, പാസ്റ്ററല്‍ അസിസ്റ്റന്റ് ഫാ. ജോസഫ് ആലഞ്ചേരില്‍, സഹവികാരിമാരായ ഫാ. പോള്‍ കുന്നുംപുറത്ത്, ഫാ. കുര്യാക്കോസ് കൂട്ടുങ്കല്‍ എന്നിവര്‍ കാർമികത്വം വഹിച്ചു.