കാഞ്ഞിരപ്പള്ളി: ദൈവം നല്കിയ ഏറ്റവും വലിയ ദാനമായ ജീവനെ സ്വീകരിക്കുകയും ദൈവിക ശുശ്രൂഷയ്ക്കായി മക്കളെ സമര്‍പ്പിക്കുകയും ചെയ്ത മാതാപിതാക്കള്‍ അനുഗൃഹീതരെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍.
രൂപതയുടെ സുവര്‍ണജൂബിലി വര്‍ഷത്തോടു ചേര്‍ന്ന് കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ നടത്തിയ വൈദികരുടെയും സമര്‍പ്പിതരുടെയും മാതാപിതാക്കളുടെ സംഗമത്തില്‍ മുഖ്യസന്ദേശം നല്കി പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍.
അനുഗ്രഹമായി സ്വീകരിച്ച മക്കളെ അനുഗ്രഹീത ശുശ്രൂഷയ്ക്കായി സമര്‍പ്പിച്ചപ്പോള്‍, നിങ്ങളുടെ മക്കള്‍ ശുശ്രൂഷ ചെയ്യുന്ന ഇടങ്ങളും നിങ്ങളുടെ കുടുംബങ്ങളും അനുഗ്രഹമാകുമെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
രൂപത ഫാമിലി അപ്പോസ്തലെറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ സംഗമത്തില്‍ രൂപത ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കത്തീഡ്രല്‍ വികാരിയും ആര്‍ച്ച്പ്രീസ്റ്റുമായ ഫാ.ഡോ. കുര്യന് താമരശേരി, രൂപത അനിമേറ്റര്‍ സിസ്റ്റർ റോസ്മി എസ്എബിഎസ്, രൂപത മാതൃവേദി പ്രസിഡന്റ് ജിജി പുളിയംകുന്നേല്‍, റീജെന്റ് ബ്രദര്‍ ജെറിന് വാണിയപ്പുരയ്ക്കല്‍, രൂപത, ഫൊറോന, ഇടവക എക്സിക്യുട്ടീവ് അംഗങ്ങള്‍, അനിമേറ്റേഴ്സ് എന്നിവര്‍ നേതൃത്വം നല്കി. രൂപതയുടെ വിവിധ ഇടവകകളില്‍നിന്ന് ആയിരക്കണക്കിന് ആളുകള്‍ സംഗമത്തില്‍ പങ്കെടുത്തു.