വത്തിക്കാൻ സിറ്റി: സീറോമലങ്കര കത്തോലിക്കാ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ യൂറോപ്പ്, യുകെ കണ്‍വൻഷനിൽ സംബന്ധിക്കുവാൻ റോമിൽ എത്തിച്ചേർന്ന സഭാ പ്രതിനിധികളും സഭയുടെ തലവനായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും മറ്റു സഭാധ്യക്ഷന്മാരുമായി ലെയോ പതിനാലാമൻ മാർപാപ്പ ഇന്നലെ കൂടിക്കാഴ്ച നടത്തി.
സഭയുടെ പാരന്പര്യത്തെയും ആരാധനക്രമ സന്പന്നതയെയും എടുത്തു പറഞ്ഞുകൊണ്ട് മാർപാപ്പ സന്ദേശം പങ്കുവച്ചു.ഇന്നലെ 67-ാം പിറന്നാൾ ആഘോഷിച്ച കർദിനാളിനു മാർപാപ്പ ആശംസകൾ നേർന്നു. ഒപ്പം മെത്രാഭിഷേകത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ആശംസകളും നേർന്നു.
യൂറോപ്പിൽ താമസിക്കുന്ന സീറോ മലങ്കര വിശ്വാസികളുടെ അജപാലന പ്രവർത്തനങ്ങൾക്കായി അടുത്തിടെ നിയമിതനായ അപ്പസ്തോലിക വിസിറ്റേറ്റർ കുര്യാക്കോസ് മാർ ഒസ്താത്തിയോസിനും മാർപാപ്പാ ആശംസകൾ അർപ്പിച്ചു.
1932 ജൂണ്‍ 11 ന് പതിനൊന്നാം പീയൂസ് മാർപാപ്പാ സീറോ മലങ്കര സഭാ ഹയരാർക്കി സ്ഥാപിച്ചുകൊണ്ടു പ്രസിദ്ധീകരിച്ച ’ക്രിസ്തോ പാസ്തോറും’ എന്ന അപ്പസ്തോലിക രേഖ ആരംഭിക്കുന്നത്, ക്രിസ്തുവിനോടുള്ള നന്ദി പ്രകാശനത്തോടെയാണെന്നത് മാർപാപ്പ ചൂണ്ടിക്കാട്ടി.
അതിനാൽ സഭാ കൂട്ടായ്മയിലേക്ക് വീണ്ടും കടന്നുവരുവാൻ നിരവധി വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും പ്രത്യേകമായി ബഥനി സന്യാസസഭയെയും നയിച്ച ധന്യൻ മാർ ഈവാനിയോസ്, മാർ തെയോഫിലസ് എന്നിവരെയോർത്തു ദൈവത്തിനു നന്ദിയർപ്പിക്കാമെന്നും മാർപാപ്പാ പറഞ്ഞു.