തലശേരി: കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ മലയോരത്ത് ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഉണ്ടായിട്ടുള്ള കനത്ത നാശനഷ്ടം പരിഹരിക്കുന്നതിനായി സർക്കാർ സ്പെഷൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
“പ്രകൃതിക്ഷോഭം ഉണ്ടായ പ്രദേശങ്ങളിൽ ഒട്ടനവധി കുടുംബങ്ങൾ കഷ്ടപ്പെടുകയാണ്. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് സർക്കാർ ചെയ്ത കാര്യങ്ങൾ വിലമതിക്കുന്നുന്നു.” - അദ്ദേഹം പറഞ്ഞു. തലശേരി അതിരൂപത ആസ്ഥാനത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആർച്ച്ബിഷപ്.
“ജോസ്ഗിരി, ഉദയഗിരി, താബോർ, തയ്യേനി, പാലാവയൽ എന്നിവിടങ്ങളിൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ വലിയ നാശനഷ്ടം സംഭവിച്ചിട്ടും ആൾനാശം സംഭവിച്ചിട്ടില്ലാത്തതിനാൽ സർക്കാരന്റേയോ പൊതുസമൂഹത്തിന്റേയോ ശ്രദ്ധ വേണ്ടത്ര പതിഞ്ഞിട്ടില്ല. പ്രകൃതിക്ഷോഭം സംഭവിച്ച പ്രദേശങ്ങളിലെ റോഡുകൾ തകർന്നു. പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ഉദയഗിരി, ജോസ്ഗിരി, താബോർ പ്രദേശങ്ങളിൽ 53 വീടുകൾ പൂർണമായും തകർന്നു. ഇവയെല്ലാം പുനർനിർമിക്കണം. പാലാവയൽ, തയ്യേനി പ്രദേശങ്ങളിൽ 64 കുടുംബങ്ങൾ ദുരിതത്തിലാണ്.” - ആർച്ച്ബിഷപ് പറഞ്ഞു.
ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് സംസ്ഥാനത്തിനും കേന്ദ്രത്തിനും രണ്ടു മാനദണ്ഡങ്ങളാണുള്ളത്. കേരളത്തിലെ ഭൂമിശാസ്ത്രപരമായ പശ്ചാത്തലം മനസിലാക്കാത്ത നിയമമാണ് ഇവിടെ നിലനിൽക്കുന്നത്. ഇഡബ്ല്യൂഎസ് സർട്ടിഫിക്കറ്റ് വിതരണം കേന്ദ്ര സർക്കാരിന്റെ വ്യവസ്ഥകൾക്ക് അനുസൃതമായി പുനഃക്രമീകരിക്കണമെന്നും ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.
മലയോര മേഖലയിലെ ഭൂമിയുടെ കാര്യത്തിൽ റീസർവേയോട് അനുബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തി ഫെയർവാല്യൂ പുനർനിർണയിക്കണം. കർഷകരെ മുഴുവൻ കബളിപ്പിച്ചുകൊണ്ട് ഇഎസ്എ വിസ്തീർണം പഴയതുപോലെ കൊണ്ടുവരാതെ ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ റിപ്പോർട്ട് അംഗീകരിക്കണമെന്നും ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ അതിരൂപത വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, പ്രൊക്യുറേറ്റർ ഫാ. ഡോ. ജോസഫ് കാക്കരമറ്റത്തിൽ, ചാൻസലർ ഫാ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, ടോമി കണിയിങ്കൽ, ജയിംസ് പെരുക്കുന്നേൽ, ആന്റോ തെരുവംകുന്നേൽ എന്നിവരും പങ്കെടുത്തു.