തിരുവനന്തപുരം: ഒരു ഇടവേളയ്ക്കുശേഷം വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ താമര വിരിഞ്ഞതോടെ ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽ ആവേശം അലതല്ലി.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.15യോടെയാണ് ചാത്തന്നൂരിൽ ബി.ബി. ഗോപകുമാർ വിജയിച്ച വാർത്ത പുറത്തുവന്നത്. അതോടെ മാരാർജി ഭവനിൽ ആവേശം മൂർധന്യാവസ്ഥയിൽ ആയി. ചാത്തന്നൂരിൽ വിജയിച്ച ബി. ബി. ഗോപകുമാർ രണ്ടരയോടെ പ്രതികരണവുമായി രംഗത്തെത്തി. ആർപ്പുവിളികളോടെയും കരഘോഷത്തോടെയുമാണ് പ്രവർത്തകർ ഗോപകുമാറിന്റെ പ്രതികരണം സ്വീകരിച്ചത്.
മാരാർജി ഭവനിൽ പ്രത്യേകം സജ്ജീകരിച്ച വലിയ സ്ക്രീനിലാണ് തെരഞ്ഞെടുപ്പ് വാർത്തകൾ പ്രദർശിപ്പിച്ചിരുന്നത്. സ്ഥാനാർഥികൾ ഓരോരുത്തരായി വിജയിച്ചതോടെ പ്രവർത്തകർ ആർപ്പുവിളിച്ചം പരസ്പരം കെട്ടിപ്പിടിച്ചും ജയ് വെളിച്ചും സന്തോഷം പ്രകടമാക്കി.
ഇന്നലെ രാവിലെ ആറരയോടെ ബിജെപി സംസ്ഥാന കാര്യാലയത്തിലേക്ക് പ്രവർത്തകർ എത്തിച്ചേർന്നു തുടങ്ങിയിരുന്നു. എട്ടോടെ മാരാർജി ഭവനിൽ പ്രത്യേകം തയാറാക്കിയ സ്ക്രീനു മുന്നിൽ പ്രവർത്തകരും നേതാക്കളും അണിനിരന്നു. രാവിലെ ഒന്പതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും തുടർന്ന് കോർപ്പറേഷൻ മേയർ വി. വി. രാജേഷും സ്ഥലത്തെത്തി. ഗോപകുമാർ വിജയം ഉറപ്പിച്ചതോടെ പ്രവർത്തകർ ബിജെപി കാര്യാലയത്തിലേക്ക് ഒഴുകി.
ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് രാജീവ് ചന്ദ്രശേഖർ വിജയിച്ചു എന്ന വാർത്ത പുറത്തുവന്നത്. അപ്പോഴേക്കും സ്ക്രീനു മുന്നിൽ അണിനിരന്ന പ്രവർത്തകർ കൊടിയും മുദ്രാവാക്യങ്ങളുമായി പുറത്തേക്ക് ഇറങ്ങി. തൊട്ടു പിന്നാലെ എത്തിയ രാജീവ് ചന്ദ്രശേഖറിനെ താമര മാല അണിയിച്ച് പ്രവർത്തകർ സ്വീകരിച്ചു.
ഇതിനു പിന്നാലെയാണ് കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർഥിയായിരുന്ന വി. മുരളീധരൻ വിജയിച്ചു എന്ന വാർത്ത പുറത്തുവന്നത്. പ്രവർത്തകർ ഇതോടെ റോഡിലേക്ക് ഇറങ്ങി മുദ്രാവാക്യങ്ങളും ജയ് വിളികളുമായി സന്തോഷം പങ്കുവച്ചു.