സനാ: മാരിബ് പ്രവിശ്യയിൽ സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവച്ചിട്ടതായി അവകാശപ്പെട്ട് യെമനിലെ ഹൂതി വിമതർ നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടു. തദ്ദേശീയമായി നിർമിച്ച എയർ-ടു-എയർ മിസൈൽ ഉപയോഗിച്ചാണ് വിമാനം വീഴ്ത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ വ്യക്തമാക്കി. തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങളും മരുഭൂമിയിൽ കത്തുന്ന തീയും വീഡിയോയിൽ കാണാം.
അതേസമയം, ഇസ്ലാമിലെ വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമിട്ട് ഹൂതികൾ അയച്ച ഡ്രോൺ തകർത്തെന്ന് സൗദി നയിക്കുന്ന സഖ്യസേന ആരോപിച്ചു. വ്യോമപ്രതിരോധ സേന ഡ്രോൺ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ നശിപ്പിച്ചതായി സഖ്യസേനാ വക്താവ് തുർക്കി അൽ മാലിക്കി അറിയിച്ചു. എന്നാൽ മക്കയെ ആക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണം പൂർണമായും തള്ളിക്കളഞ്ഞ ഹൂതികൾ, സൗദി ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ നുണകളാണെന്ന് പ്രതികരിച്ചു.