ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ മാർക്കാപുരത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവുമാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചത്.
തെലങ്കാനയിലെ നിർമ്മലിൽ നിന്ന് നെല്ലൂരിലേക്ക് പോവുകയായിരുന്ന ഹരികൃഷ്ണ ട്രാവൽസിന്റെ സ്വകാര്യ ബസ് ഒരു ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്ലാബ് ക്വാറികൾക്ക് സമീപം നടന്ന അപകടത്തിൽ 13 പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂട്ടിയിടിക്ക് പിന്നാലെ ബസിന് തീപിടിക്കുകയും പൂർണമായും കത്തിനശിക്കുകയും ചെയ്തു.
അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റ 20 പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.