കോഴിക്കോട്: പൊതുവിദ്യാഭ്യാസ മേഖലയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍(ബിആര്‍സി) കൂട്ട പിരിച്ചുവിടല്‍. ഇവിടങ്ങളില്‍ സേവനം ചെയ്തിരുന്ന ആയിരത്തോളം ക്ലസ്റ്റര്‍ റിസോഴ്സ് സെന്റര്‍ കോര്‍ഡിനേറ്റര്‍മാരെയും(സിആര്‍സിസി) ജീവനക്കാരെയുമാണ് ഒറ്റയടിക്ക് സര്‍ക്കാര്‍ പിരിച്ചുവിട്ടത്.
പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതിനു പിന്നാലെ ഓഗസ്റ്റ് 31 വരെ ജോലിയില്‍ തുടരാനാണ് ക്ലസ്റ്റര്‍ കോ -ഓര്‍ഡിനേറ്റര്‍മാര്‍ക്ക് അനുമതി നല്‍കിയത്. ഇതുപ്രകാരം 31ന് സംസ്ഥാനത്തെ 168 ബിആര്‍സികളിലായി ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന മുഴുവന്‍ സിആര്സിസിമാരും പിരിഞ്ഞു പോയി.
ഇതിന് ശേഷം സിആര്സിസിമാരെ നിയമിക്കുകയോ അതിനായി അഭിമുഖങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. ഇതോടെ സമഗ്ര ശിക്ഷാ കേരളയുടെ(എസ്എസ്കെ) പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുമെന്ന് ആശങ്കയുണ്ട്.
ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ ഡെപ്യൂട്ടേഷനിലെത്തിയ ബിപിസിമാരില് ഭൂരിഭാഗം പേരും തങ്ങളുടെ സ്കൂളുകളിലേക്ക് മടങ്ങിപ്പോയി. കോഴിക്കോട് ജില്ലയില്‍ മാത്രം പതിനഞ്ചോളം ബിആര്സികളാണുള്ളത്.
അതില്‍ രണ്ടിടത്ത് മാത്രമാണ് നിലവില്‍ ബിപിസിമാര്‍ ഉള്ളത്. ശേഷിക്കുന്ന 13 ഇടങ്ങളിലും ബിപിസി ഇന്‍ ചാര്‍ജ് മാത്രമാണുള്ളത്. ഇത്തരത്തില്‍ മറ്റിടങ്ങളിലും നൂറിലധികം ബിപിസിമാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ബിആര്‍സി ട്രെയിനര്‍മാരുടെ ഒഴിവുകളിലേക്കും ഇതുവരെ നിയമനങ്ങള്‍ നടന്നിട്ടില്ല.
കേരളത്തില്‍ ഏകദേശം 800ലധികം ട്രെയിനര്‍മാരുടെ ഒഴിവുകളും നികത്താതെ കിടക്കുകയാണ്. ബിപിസിമാര്‍, ട്രെയിനര്‍മാര്‍ എന്നിവരെ ഡെപ്യൂട്ടേഷനിലാണ് നിയമിക്കുന്നത്. സ്കൂളുകളില്‍ നിന്ന് അക്കാദമിക്, ഇതര ഡാറ്റകള്‍ ശേഖരിക്കുകയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുകയും ചെയ്യുന്നത് സിആര്സിസിമാരുടെ ചുമതലയാണ്.
ഭരണപക്ഷത്തിന്റെ സ്വന്തക്കാരെ നിയമിക്കുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയപ്രേരിതമായിട്ടുള്ള പിരിച്ചുവിടലാണെന്നാണ് ജീവനക്കാരുടെ ആരോപണം. പുതിയ നിയമനം നടത്തുന്നതുവരെ നിലവിലുള്ളവരെ നിയമിക്കുന്ന പതിവ് മുമ്പുണ്ടായിരുന്നു. ഇത്തവണ അതുണ്ടായില്ലെന്നും ജോലി നഷ്ടപ്പെട്ടവര്‍ പറയുന്നു.
വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രതിസന്ധിക്ക് ഇടയാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം.