കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പശ്ചിമബംഗാളിലെ 50-ലധികം മുതിർന്ന ഉദ്യോഗസ്ഥരെ നീക്കം ചെയ്ത നടപടിയിൽ രൂക്ഷവിമർശനവുമായി പശ്ചിമാബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത്.
ഏറ്റവും ഉന്നതതലങ്ങളിൽ നിന്നുള്ള രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിന് പിന്നിലെന്ന് മമത കുറ്റപ്പെടുത്തി.
ഭരണഘടനാ സ്ഥാപനങ്ങളുടെ വ്യവസ്ഥാപിത രാഷ് ട്രീയവത്കരണത്തിന്റെ ഉത്തമദൃഷ്ടാന്തമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെന്നും ഇത് ഭരണഘടനയ്ക്കെതിരേയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും മമത കുറ്റപ്പെടുത്തി.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പശ്ചിമബംഗാളിൽ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി അടക്കമുള്ള 50-ഓളം ഉന്നത ഐഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയുള്ള ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയത്. ബുധനാഴ്ചയാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയത്.
സംഭവത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് വിശേഷിപ്പിച്ച മമത, ബംഗാൾ ഒരിക്കലും ഭീഷണിക്ക് വഴങ്ങിയിട്ടില്ല, ഒരിക്കലും വഴങ്ങുകയുമില്ലെന്നും കൂട്ടിച്ചേർത്തു.