ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് പരീക്ഷ റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്നാലെ ഡൽഹിയിൽ പ്രതിഷേധം ഇരമ്പി. കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻഎസ്യുഐയുടെ നേതൃത്വത്തിൽ ശാസ്ത്രി ഭവനിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
ശാസ്ത്രി ഭവനിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. നീറ്റ് പരീക്ഷ ഇപ്പോൾ ഒരു ലേലമായി മാറിയിരിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പരിഹസിച്ചു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി സർക്കാർ ലേലത്തിന് വെച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
പരീക്ഷയ്ക്ക് 42 മണിക്കൂർ മുൻപ് തന്നെ വാട്സാപ്പിലൂടെ ചോദ്യപേപ്പർ വിൽപനയ്ക്ക് വന്നിരുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. "ഡോക്ടർ ബിരുദം വിൽപനയ്ക്ക്" എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. രാജസ്ഥാനിലെ ബിജെപി സർക്കാർ പരീക്ഷാ ക്രമക്കേടുകൾ മറച്ചുവെക്കാൻ ശ്രമിച്ചുവെന്ന് മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെങ്കിലും വിദ്യാർത്ഥികൾക്കുണ്ടായ നഷ്ടം പരിഹരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിചേർത്തു.
മേയ് മൂന്നിന് നടന്ന പരീക്ഷയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നുവെന്ന രാജസ്ഥാൻ പോലീസ് എസ്ഒജിയുടെയും മറ്റ് കേന്ദ്ര ഏജൻസികളുടെയും കണ്ടെത്തലിനെത്തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. 22.79 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.