തിരുവല്ല: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ജില്ലാതല ഓഡിറ്റിംഗ് ആരംഭിച്ചു.കേന്ദ്ര മാനവ വിഭവശേഷി വകുപ്പിനു കീഴിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് സോഷ്യൽ ഓഡിറ്റിംഗ് നടത്തുന്നത്.
സംസ്ഥാനത്ത് 14 ജില്ലകളിലായി 297 സ്കൂളുകളിലാണ് സോഷ്യൽ ഓഡിറ്റ് നടക്കുന്നത്. ഇതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ 20 സ്കൂളുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
തിരുവല്ല, പത്തനംതിട്ട വിദ്യാഭ്യാസ ജില്ലകളിലെ പത്തുവീതം സ്കൂളുകളാണ് ഓഡിറ്റിംഗിന് നിശ്ചയിച്ചിട്ടുള്ളത്. 2025 - 26 വർഷത്തെ പ്രവർത്തനങ്ങളാണ് ഓഡിറ്റിംഗിൽ ഉൾപ്പെടുക.
ഇതിനായി ജില്ലയിൽ കെ.എം. മുഹമ്മദ് സലീം (തിരുവല്ല), അബിയ (തിരുവല്ല), ഫിറോസ്ഖാൻ (പത്തനംതിട്ട), പി.എസ്. യമുന (പത്തനംതിട്ട), എബിൻ മാത്യു (പത്തനംതിട്ട) എന്നിവരെ ഫെസിലിറേറ്റർമാരായി ചുമതലപ്പെടുത്തി.
സെന്റ് തോമസ് എച്ച്എസ്എസ് ഇരുവള്ളിപ്ര തിരുമൂലപുരം, ഡിബി എച്ച്എസ്എസ് തിരുവല്ല, എംജിഎം എച്ച്എസ്എസ് തിരുവല്ല, തിരുമൂലവിലാസം യുപിഎസ് തിരുമൂലപുരം, ഗവ. എൽപിഎസ് കാവുംഭാഗം, സിഎംഎസ് എൽപിഎസ് കോതവിരുത്തി, ഗവ. ന്യു എൽപിഎസ് പുല്ലാട്, ഗവ. എൽപിഎസ് ഓതറ വെസ്റ്റ്, ഗവ. എച്ച്എസ്എസ് കുറ്റൂർ, തേജസ് സ്പെഷൽ സ്കൂൾ വള്ളംകുളം എന്നിവയാണ് തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ സോഷ്യൽ ഓഡിറ്റിംഗിനായി തെരഞ്ഞെടുത്ത സ്കൂളുകൾ.
ഗവ. എൽപിഎസ് നീലിപിലാവ്, ഗവ. എൽപിഎസ് കൂത്താട്ടുകുളം, കെആർപിഎം എച്ച്എസ്എസ് സീതത്തോട്, ഗവ. യുപിഎസ് മൂഴിയാർ, ഗവ. എൽപിഎസ് ഗവി, ഗവ. യുപിഎസ് ഏറത്തുഭാഗം, എംടിഎൽപിഎസ് മല്ലപ്പുഴശേരി , എംടി എൽപിഎസ് ചെറുകോൽ, ഗവ. എച്ച്എസ് നാരങ്ങാനം, ഗവ. എച്ച്എസ് കോഴഞ്ചേരി എന്നീ സ്കൂളുകളാണ് പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽനിന്നു തെരഞ്ഞെടുത്തിരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ അതത് പ്രഥമ അധ്യാപകന്റെ അധ്യക്ഷതയിൽ പിടിഎ പ്രസിഡന്റ്, രക്ഷാകർതൃ പ്രതിനിധികൾ, ഉച്ചഭക്ഷണ പാചകത്തൊഴിലാളി, മാതൃ സംഘം ചെയർപേഴ്സൺ, ഉച്ചഭക്ഷണം ചാർജുള്ള അധ്യാപിക എന്നിവരുടെ ആലോചനയോഗം നടത്തി ബന്ധപ്പെട്ട രേഖകളും ഭൗതിക സാഹചര്യങ്ങളും വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കണം. തുടർന്ന് സ്കൂളിലെ ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ പ്രഥമ അധ്യാപകൻ പിടിഎ പ്രസിഡന്റ്, മാതൃ സംഗമം പ്രസിഡന്റ്, ജനപ്രതിനിധി,വിദ്യാഭ്യാസ ഉദ്യോഗസ്ഥർ,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സിവിൽ സപ്ലൈസ് പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം നടത്തുകയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥിതിഗതികൾ വിലയിരത്തുകയും ചെയ്യും. പിന്നിട് ഒരു വിദ്യാഭ്യാസ ഉപജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു സ്കൂളിൽ ബന്ധപ്പെട്ട പ്രതിനിധികളുടെ സംയുക്ത യോഗം കൂടുകയും ചർച്ചയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് രേഖപ്പെടുത്തി പാസാക്കിയ രേഖകൾ ഫെസിലിറ്റേറ്റർ സോഷ്യൽ ഓഡിറ്റിന് കൈമാറുകയും ചെയ്യും. ഇതോടെ സോഷ്യൽ ഓഡിറ്റ് നടപടിക്രമങ്ങൾ പൂർത്തീകരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
സാന്പത്തിക പരാധീനതയിൽ കുടുങ്ങിയ പദ്ധതി
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി തുടക്കം മുതൽ പ്രഥമാധ്യാപകരുടെ കീശ ചോർത്തിവരികയാണ്. പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ ഫണ്ട് ലഭ്യമാകാത്തതിനാൽ കടുത്ത സാന്പത്തിക ബാധ്യതയാണ് പലയിടത്തുമുള്ളത്. ഇതിനൊപ്പം അനുബന്ധ ചെലവുകൾകൂടി ഏറ്റെടുക്കാനാകില്ലെന്ന നിലപാടിലാണ് പ്രഥമാധ്യാപകർ.
പാചകപ്പുരകളുടെയും പാത്രങ്ങളുടെയും പഴക്കം 10 വർഷത്തിൽ കൂടുതലാണെങ്കിൽ കെട്ടിടം മെയിന്റനൻസ് ചെയ്യണമെന്നും പുതിയ പാത്രങ്ങൾ വാങ്ങണമെന്നുമാണ് നിർദേശം.
പുതിയ പാത്രങ്ങൾക്ക് പണം അനുവദിക്കുകയും ചെയ്യണം. നിലവിൽ ഒന്നു മുതൽ 499 വരെയുള്ള കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളിയെയാണ് നിയമിച്ചിരിക്കുന്നത്. ഇത് പ്രായോഗിക ബുദ്ധിമുട്ടാണെന്ന് പാചകത്തൊഴിലാളികളും അധ്യാപകരും ചൂണ്ടിക്കാട്ടുന്നു.
ചോറും മൂന്നുകൂട്ടം കറികളും ഉള്ളതിനാൽ ചോറ് കോരുന്നതിനും കറികൾ വയ്ക്കുന്നതിനും അടുക്കള അനുബന്ധ സ്ഥലങ്ങൾ വൃത്തിയാക്കുന്നതിനും ഒരു പാചകത്തൊഴിലാളി തനിച്ചാകുന്പോൾ ഏറെ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തൊഴിലാളികളുടെ കൂലിയിലും കാലോചിതമായ പരിഷ്കരണം ഉണ്ടായിട്ടില്ല.
150 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്ന കണക്കിൽ പാചകക്കാരെ പുതുതായി നിയമിക്കണമെന്ന ആവശ്യമാണുള്ളത്. പൊതുവിപണിയിലുണ്ടാകുന്ന വിലക്കയറ്റം ഉച്ചഭക്ഷണ പദ്ധതിയെ സാരമായി ബാധിക്കും.
ആഴ്ചയിൽ രണ്ടുദിവസം പാൽ, മുട്ട എന്നിവ നൽകുന്നതും അധിക ബാധ്യതായി വരുന്നുണ്ട്. പച്ചക്കറി, പാചകവസ്തുക്കൾ, പാചകവാതകം ഇവയുടെ വിലക്കയറ്റം പദ്ധതി നടത്തിപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്.