ലക്നോ: ഉത്തർപ്രദേശിൽ മാംസാഹാരം കഴിക്കുന്നതിന്റെ ചിത്രം വൈറലായതിന് പിന്നാലെ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ പൂജാരിയെ ക്ഷേത്രത്തിലെ ചുമതലകളിൽ നിന്ന് പുറത്താക്കി.
കേശവ്പുരത്തെ ബാബ ശ്രീ ഭൂതേശ്വർ ധാം ക്ഷേത്രത്തിലെ മുഖ്യ പൂജാരി സന്തോഷ് ഗിരിയുടെ മകൻ പ്രശാന്ത് ഗിരി (ഗോലു പണ്ഡിറ്റ്)യെയാണ് ആൾക്കൂട്ടം ആക്രമിച്ചത്.
എന്റെ മകനല്ല, ഞാനാണ് ക്ഷേത്രത്തിലെ മുഖ്യ പൂജാരി. മാംസാഹാരം കഴിച്ചുവെന്ന് അറിഞ്ഞയുടനെ, പ്രശാന്ത് ഗിരിയെ ക്ഷേത്രത്തിലെ ചുമതലകളിൽ നിന്നും താൻ പുറത്താക്കി. സന്തോഷ് ഗിരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"ക്ഷേത്രത്തിൽ ഘോഷയാത്രയ്ക്കൊപ്പം വന്ന ഒരു സംഘം ആളുകൾ ക്ഷേത്രത്തിൽ വച്ച് തന്റെ മകനെ ആക്രമിച്ചു. രാഹുൽ ചന്ദേൽ, മനീഷ് ചൗധരി, അജയ് ചൗഹാൻ എന്നിവരുൾപ്പെടെയുള്ളവരാണ് മകനെ മർദിച്ചത്. അവന് ഇവിടെ തുടരാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. മകനെ രക്ഷിക്കാൻ എന്റെ ഭാര്യയും മരുമകളും ശ്രമിച്ചപ്പോൾ അവരെയും ആക്രമിച്ചു. നിലവിൽ മകൻ സ്ഥലത്തില്ല. എവിടേക്കോ പോയി'- സന്തോഷ് ഗിരി വ്യക്തമാക്കി.
അതേസമയം, പ്രശാന്ത് ഗിരി മാംസാഹാരം കഴിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് മർദനമേറ്റത്.
പോലീസ് പറയുന്നതനുസരിച്ച്, ഞായറാഴ്ച രാത്രി ഏകദേശം 50-60 പേർ ക്ഷേത്രത്തിൽ തടിച്ചുകൂടി പൂജാരിയിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ പുറത്തുവരാൻ മടിച്ചപ്പോൾ, ആൾക്കൂട്ടത്തിൽ നിന്നും ചിലർ ക്ഷേത്രപരിസരത്ത് കയറി അദ്ദേഹത്തെ വലിച്ചിഴച്ച് പുറത്തെത്തിച്ചു. തുടർന്നാണ് ആക്രമണം നടന്നത്.