ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ സാകേത് പൊലിസ് സ്റ്റേഷനിൽ നേരിടേണ്ടിവന്ന ക്രൂരതയ്ക്കെതിരേ ഡൽഹി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി മാധ്യമപ്രവർത്തകർ.
കസ്റ്റഡിയിലെടുത്തു മർദിച്ച സംഭവത്തിൽ നീതി തേടി തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്ന് ഡിജിറ്റൽ മാധ്യമപ്രവർത്തകരായ ഷഹീൻ ഖാനും നഫീസ ഖാനും അറിയിച്ചു. പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്.
സംഭവം നടന്ന ദിവസത്തെ പൊലിസ് സ്റ്റേഷൻ സിസിടിവി ദൃശ്യങ്ങൾ കൈമാറാൻ കോടതിയോട് ആവശ്യപ്പെടുമെന്ന് ഇരുവരും പറഞ്ഞു.യുട്യൂബ് ചാനലായ ‘ഫോർപിഎം ന്യൂസി’ന്റെ റിപ്പോർട്ടർമാരാണ് ഇരുവരും.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് ഒരു പൊതുപരിപാടി ചിത്രീകരിക്കുന്നതിനിടെ ഡൽഹി പൊലിസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് സാകേത് സ്റ്റേഷനിലെത്തിച്ച് അതിക്രൂരമായി മർദിച്ചെന്നാണ് മാധ്യമപ്രവർത്തകരുടെ പരാതി.
കോൺഗ്രസ്, സിപിഐ , പ്രസ് ക്ലബ് ഓഫ് ഇന്ത്യ, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ തുടങ്ങിയവർ സംഭവത്തെ ശക്തമായി അപലപിക്കുകയും മാധ്യമപ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.