ന്യൂഡൽഹി/മോസ്കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്കു സഹകരിക്കാമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും സന്നദ്ധത അറിയിച്ചതായി റഷ്യ.
ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും ഈ വാഗ്ദാനം മുന്നോട്ടു വച്ചതെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഈ നിലപാടിനെ സ്വാഗതം ചെയ്തതായും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മോസ്കോയിൽ പറഞ്ഞു. യുക്രെയ്നിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് പുടിൻ മോദിയെയും ഷി ജിൻപിംഗിനെയും ധരിപ്പിച്ചതായും പെസ്കോവ് കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന മധ്യസ്ഥനീക്കങ്ങൾ വഴിമുട്ടി നിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നയതന്ത്ര നീക്കം. യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെദ് കുഷ്നറും മോസ്കോയിലും കീവിലും സന്ദർശനം നടത്തുകയും ട്രംപ് നേരിട്ടു പുടിനുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നെങ്കിലും ചർച്ചകളിൽ വഴിത്തിരിവുണ്ടാക്കാൻ സാധിച്ചിരുന്നില്ല.
യുക്രെയ്നുമായും റഷ്യയുമായും ഒരുപോലെ നല്ല നയതന്ത്രബന്ധം പുലർത്തുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. വെള്ളിയാഴ്ച പുടിനുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിലും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയുമാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്നും സമാധാനശ്രമങ്ങൾക്കു സഹായിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു.
സംയുക്ത പ്രസ്താവനയിൽ യുക്രെയ്ൻ വിഷയം ഒഴിവാക്കി
ഡൽഹിയിൽ സമാപിച്ച 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ യുക്രെയ്ൻ-റഷ്യ യുദ്ധത്തെക്കുറിച്ച് പരാമർശമില്ലാത്തതു ചർച്ചയായി.
പലസ്തീൻ, പശ്ചിമേഷ്യ, സിറിയ, സുഡാൻ എന്നിവിടങ്ങളിലെ സംഘർഷങ്ങളെക്കുറിച്ചും ക്യൂബയ്ക്കു മേലുള്ള സാമ്പത്തിക ഉപരോധത്തെക്കുറിച്ചും 15 ഖണ്ഡികകളിൽ വിവരണം നൽകിയിട്ടുണ്ടെങ്കിലും യുക്രെയ്ൻ വിഷയത്തിൽ റഷ്യയുടെ പേരുപോലും എടുത്തുപറയാതെ പൊതുവായ നയതന്ത്ര ആഹ്വാനങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയുമായും പാശ്ചാത്യരാജ്യങ്ങളുമായും സഖ്യം പുലർത്തുമ്പോഴും റഷ്യയുമായുള്ള ദൃഢമായ ബന്ധം നിലനിർത്തുന്ന ഇന്ത്യയുടെ പരന്പരാഗത നയതന്ത്ര സമവായത്തിനു തെളിവാണ് ഈ മാറ്റമെന്ന് രാഷ്ട്രീയനിരീക്ഷകർ പറയുന്നു.
കഴിഞ്ഞ വർഷം ബ്രസീലിലെ റിയോ ഡി ജെനീറോയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ യുക്രെയ്ൻ വിഷയം പ്രത്യേകമായി എടുത്തുപറയുകയും യുഎൻ ഉൾപ്പടെയുള്ള വേദികളിലെ നിലപാടുകൾ ഓർമിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ സമാധാനശ്രമങ്ങളെയും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.