ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പിജി മെഡിക്കൽ വിദ്യാർഥിനി മരിച്ചു. രാജമുണ്ട്രിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനി ഡോ. പ്രിയങ്ക (29) ആണ് മരിച്ചത്. സംഭവത്തിൽ സുരാവരപു ദുഷ്യന്ത്, ആൻഡ്രൂ ജോസഫ് എഡ്വേർഡസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് മൂന്നിന് രാത്രി മാളിന് മുന്നിൽവച്ച് പ്രിയങ്കയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ കാർ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാളിലെ സിനിമാ തിയേറ്ററിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഇവരെ മദ്യപിച്ചെത്തിയെന്ന കാരണത്താൽ സുരക്ഷാ ജീവനക്കാർ തടഞ്ഞിരുന്നു. ഇതിലുണ്ടായ വാക്കുതർക്കത്തിനു ശേഷമാണ് ഇവർ മാളിൽ നിന്ന് കാറിൽ മടങ്ങിയത്.
തുടർന്ന് പ്രിയങ്കയുടെ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയും, റോഡിൽ വീണ പ്രിയങ്കയുടെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കുകയുമായിരുന്നു. അപകടത്തിൽ പ്രിയങ്കയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരുക്കേറ്റിരുന്നു.
ഗുരുതരമായ തലച്ചോറിന് പരിക്കേറ്റ പ്രിയങ്കയെ ആദ്യം രാജമുണ്ട്രിയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തീവ്രപരിചരണത്തിലായിരുന്ന പ്രിയങ്കയുടെ നില വഷളാവുകയും, ഡോക്ടർമാർ മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് ഞായറാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
അപകടത്തിനുശേഷം സംഭവസ്ഥലത്തുനിന്ന് സുരാവരപു, ആൻഡ്രൂ എന്നിവർ രക്ഷപ്പെട്ടിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ആന്ധ്രയിലെ മെഡിക്കൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രിയങ്കയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്.