പാരീസ്: ഫ്രാൻസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തന്നോടൊപ്പം ഫോട്ടോയെടുക്കാൻ കെഞ്ചിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന വിവാദത്തിൽ.
തനിക്ക് അതിനു താത്പര്യമില്ലായിരുന്നുവെന്നും എന്നാൽ മെലോണിയോടു സഹതാപം തോന്നിയിട്ടാണ് ഫോട്ടോയ്ക്ക് സമ്മതിച്ചതെന്നും ട്രംപ് പരിഹസിച്ചു.
ഇറ്റാലിയൻ ചാനലായ എൽഎ7നു നൽകിയ അഭിമുഖത്തിലാണ് ട്രംപ് വിവാദ പ്രസ്താവന നടത്തിയത്.
‘അവൾ എന്നോടൊപ്പം ഒരു ഫോട്ടോയെടുക്കാൻ കെഞ്ചി. അവൾക്ക് എന്നോടൊപ്പം ഒരു ഫോട്ടോയെടുക്കാൻ അത്രയധികം ആഗ്രഹമുണ്ടായിരുന്നു. ഞാൻ അത് എടുക്കുമായിരുന്നില്ല, പക്ഷേ എനിക്ക് അവളോട് സഹതാപം തോന്നി’- ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ വാദം മെലോണി തള്ളി.
‘ഡോണൾഡ് ട്രംപിന്റെ പ്രസ്താവന പൂർണമായും കെട്ടിച്ചമച്ചതാണ്. ഞാൻ ശരിക്കും അത്ഭുതപ്പെട്ടിരിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് തന്റെ സഖ്യകക്ഷികളോട് എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. മാത്രമല്ല, ഇത് ആദ്യത്തെ തവണയുമല്ല’ - മെലോണി പറഞ്ഞു.
പടിഞ്ഞാറൻ രാജ്യങ്ങളുടെയും യുഎസിന്റെയും ശത്രുക്കളോട് അദ്ദേഹം ഇതേ നിലപാട് കാണിക്കാത്തത് നിരാശാജനകമാണെന്നും മെലോണി പറഞ്ഞു.
അവിടത്തെ നേതാക്കളോട് അദ്ദേഹം കൂടുതൽ മയപ്പെടുത്തിയാണ് പെരുമാറുന്നത്. ട്രംപ് ഒരു കാര്യം ഓർക്കണമെന്നും താനോ ഇറ്റലിയോ ഒരിക്കലും യാചിക്കാറില്ലെന്ന് ട്രംപ് ഓർക്കണമെന്നും മെലോണി കൂട്ടിച്ചേർത്തു.