ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ സഹസ്ഥാപകൻ: ചീഫ് ജസ്റ്റീസ് സൂര്യകാന്ത്. ജന്തർ മന്തറിൽ ഉയർന്ന നൂറുകണക്കിനു പോസ്റ്ററുകളിലൊന്നാണിത്.
ചീഫ് ജസ്റ്റീസ് രാജ്യത്തെ യുവാക്കളെക്കുറിച്ച് നടത്തിയ പരാമർശത്തെ വിമർശിച്ചുകൊണ്ട് ഉയർന്നുവന്ന ഒരു സമൂഹമാധ്യമ അക്കൗണ്ട് വിദ്യാഭ്യാസമന്ത്രിയുടെ രാജി വരെയെത്തുന്നതിലേക്കു നയിച്ച മുന്നേറ്റമായി വളർന്നതിന്റെ ചരിത്രമാണ് കോക്രോച്ച് ജനതാ പാർട്ടിയുടേത്.
മേയ് 15ന് ചീഫ് ജസ്റ്റീസ് നടത്തിയ പരാമർശത്തിൽനിന്ന് കേവലം രണ്ടുമാസംകൊണ്ട് വമ്പിച്ച യുവജനപ്രതിഷേധവും വിജയവും.
മേയ് 3: 22 ലക്ഷം പേർ പരീക്ഷയെഴുതിയ നീറ്റ് യുജി പരീക്ഷ നടക്കുന്നു.
മേയ് ആറ്-എട്ട്: പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു
മേയ് 12: നീറ്റ് യുജി പരീക്ഷ റദ്ദാക്കി
മേയ് 13: സിബിഎസ്ഇ പരീക്ഷയുടെ മൂല്യനിർണയത്തിലും ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യുന്നു.
മേയ് 15: തൊഴിലൊന്നും ലഭിക്കാത്ത, സ്വന്തം പ്രഫഷനിൽ ഒരിടവുമില്ലാത്ത ചില യുവാക്കൾ “പാറ്റകളെപ്പോലെയാണ്’’. അവർ സമൂഹത്തിലെ പരാദങ്ങളാണ്. അവരിൽ ചിലർ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും വിവരാവകാശ പ്രവർത്തകരുമൊക്കെയായി മാറി എല്ലാവരെയും ആക്രമിക്കാൻ തുടങ്ങുന്നു-സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ പരാമർശം.
മേയ് 16: ബോസ്റ്റൺ സർവകലാശാലയിലെ വിദ്യാർഥിയായ അഭിജിത് ദീപ്കെ കോക്രോച്ച് ജനതാ പാർട്ടി എന്ന സമൂഹമാധ്യമ അക്കൗണ്ട് ചീഫ് ജസ്റ്റീസ് സൂര്യകാന്തിനെതിരേയുള്ള ആക്ഷേപഹാസ്യമായി ആരംഭിക്കുന്നു
മേയ് 21: സിജെപിക്ക് രാജ്യത്തെ രാഷ്ട്രീയകക്ഷികളെക്കാൾ ഫോളോവേഴ്സ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നു.
ജൂൺ ആറ്: അമേരിക്കയിൽനിന്നു ഇന്ത്യയിലെത്തിയ അഭിജിത് ദീപ്കെ ജന്തർ മന്തറിൽ സിജെപിയുടെ ആദ്യ പരസ്യ പ്രതിഷേധം നടത്തുന്നു.
ജൂൺ 20: ആദ്യ പരസ്യ പ്രതിഷേധത്തിനുശേഷം രാജ്യവ്യാപകമായി വിവിധ പ്രതിഷേധങ്ങൾ നടത്തിയ സിജെപി ജന്തർ മന്തറിൽ രണ്ടാമതും പ്രതിഷേധം നടത്തുന്നു. ഒരു ദിവസത്തേക്കായിരുന്നു പ്രതിഷേധത്തിന് അനുമതിയെങ്കിലും സമരക്കാർ വേദിയൊഴിയാൻ കൂട്ടാക്കിയില്ല.
ജൂൺ 21: നീറ്റ് യുജിയുടെപുനഃപരീക്ഷ. ജന്തർ മന്തറിലെ സിജെപി പ്രതിഷേധം അനിശ്ചിതകാലത്തേക്ക്. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്നു വ്യക്തമാക്കി സിജെപി.
ജൂൺ 28: പ്രതിഷേധം പുരോഗമിക്കുന്നതിനടെ സിജെപിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാമൂഹ്യപ്രവർത്തകൻ സോനം വാംഗ്ചുക്ക് ജന്തർ മന്തറിൽ നിരാഹാരം ആരംഭിക്കുന്നു. വിദ്യാർഥി സംഘടനയായ എഐഎസ്എയുടെ ആറ് വിദ്യാർഥികളും സോനം വാംഗ്ചുകിന് പിന്തുണയുമായി നിരാഹാരം ആരംഭിച്ചു.
ജൂലൈ ഒമ്പത്: പാർലമെന്റ് സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20ന് പാർലമെന്റിലേക്ക് മാർച്ച് പ്രഖ്യാപിച്ച് സിജെപി.
ജൂലൈ 16: സമരവേദിയിൽനിന്ന് സോനം വാംഗ്ചുകിനെ പോലീസ് നിർബന്ധപൂർവം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നു. ഇതോടെ ജന്തർ മന്തറിലേക്കെത്തുന്ന പ്രതിഷേധക്കാരുടെ എണ്ണം ഇരട്ടിയാകുന്നു.
ജൂലൈ 20: പാർലമെന്റിന്റെ വർഷകാലസമ്മേളനം തുടങ്ങി. സിജെപി പ്രഖ്യാപിച്ച പാർലമെന്റ് മാർച്ചിൽ ഡൽഹിയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. മാർച്ചിനൊടുവിൽ ഡൽഹി പോലീസ് വിദ്യാർഥികൾക്കും യുവാക്കൾക്കും നേരേ ആക്രമണം നടത്തിയതും പെല്ലറ്റ് ഗണ്ണുകളും കണ്ണീർവാതകവും പ്രയോഗിച്ചതും പൊതുജനരോഷത്തിനു കാണമായി.
നൂറിലേറെ പ്രതിഷേധക്കാർ ആശുപത്രികളിൽ ചികിത്സ തേടി. അനേകം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജന്തർ മന്തറിലെ സമരവേദി തല്ലിത്തകർത്ത പോലീസ് അന്നേദിവസം സമരവേദിയിൽനിന്നു പ്രതിഷേധക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. എഐഎസ്എയുടെ നിരാഹാരം തുടരുകയായിരുന്ന മൂന്ന് വിദ്യാർഥികൾ നിരാഹാരം അവസാനിപ്പിച്ചു. കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയമായി സിജെപി പ്രതിനിധികൾ ചർച്ച നടത്തി.
ജൂലൈ 21: ജന്തർ മന്തർ വീണ്ടും സമരക്കാർ വീണ്ടെടുക്കുന്നു. വിദ്യാർഥികളും യുവാക്കളും മാതാപിതാക്കളും സാധാരണക്കാരുമടങ്ങുന്ന വൻ ജനപ്രവാഹം. മന്ത്രിയുടെ രാജി ആവശ്യത്തിൽനിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കി കോക്രോച്ച് ജനതാ പാർട്ടി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രിയുടെ വസതിക്കു പിന്നിൽ പ്രതിഷേധം നടത്തി.
ജൂലൈ 23: പാർലമെന്റ് മാർച്ചിലെ പോലീസ് അതിക്രമങ്ങൾക്കെതിരേയുള്ള പ്രതിഷേധം സിജെപി പ്രസ്ഥാനത്തെ രാജ്യവ്യാപകമാക്കുന്നു.
ജൂലൈ 24: സോനം വാംഗ്ചുക് നിരാഹാരം അവസാനിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയുടെയും ജിതേന്ത്ര സിംഗിന്റെയും സന്ദർശനത്തെത്തുടർന്നായിരുന്നു ഇത്.
ജൂലൈ 25: സർക്കാരിന്റെ ഒത്തുതീർപ്പു ശ്രമങ്ങൾ. കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയുമായും ജിതേന്ത്ര സിംഗുമായും വീണ്ടും ചർച്ച. ധർമേന്ദ്ര പ്രധാന്റെ രാജിയിൽ ഉറച്ച് സിജെപി. ധർമേന്ദ്ര പ്രധാൻ രാജിക്കു വഴങ്ങി. സിജെപി പ്രക്ഷോഭം അവസാനിപ്പിച്ചു.