ആംസ്റ്റൽവീൻ: പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം. ബെൽജിയത്തോട് ഷൂട്ടൗട്ടിൽ 4-3ന് തോറ്റതോടെയാണ് ഇന്ത്യയുടെ ലോകകപ്പ് പോരാട്ടത്തിന് അവസാനം കുറിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യ മുന്നിലെത്തി. ആറാം മിനിറ്റിൽ അഭിഷേക് ഇന്ത്യയ്ക്കായി ഗോൾ നേടി. എന്നാൽ രണ്ടാം ക്വാർട്ടറിൽ ബെൽജിയം ശക്തമായി തിരിച്ചെത്തി. 22-ാം മിനിറ്റിൽ റോമൻ ദുവെകോട്ടും 23-ാം മിനിറ്റിൽ ഹ്യൂഗോ ലബുഷെയ്റും ലക്ഷ്യം കണ്ടതോടെ ബെൽജിയം 2-1ന് മുന്നിലെത്തി.
മൂന്നാം ക്വാർട്ടറിന്റെ തുടക്കത്തിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിലൂടെ ഇന്ത്യ വീണ്ടും സമനില പിടിച്ചു. നാലാം ക്വാർട്ടറിൽ നിക്കോളാസ് ഡി കെർപൽ ബെൽജിയത്തെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ തോൽവി സമ്മതിക്കാൻ ഇന്ത്യ തയാറായിരുന്നില്ല.
മത്സരം അവസാനിക്കാനിരിക്കെ ഹർമൻപ്രീത് വീണ്ടും ഗോൾ നേടി ഇന്ത്യയെ 3-3ന് ഒപ്പമെത്തിച്ചു. ഇതോടെ വിജയിയെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നു. ഷൂട്ടൗട്ടിൽ 4-3ന് ബെൽജിയം ജയം സ്വന്തമാക്കി ഏഴാം സ്ഥാനത്തെത്തി. ഇന്ത്യ എട്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു.