ഹവാന: അമേരിക്കൻ ഉപരോധം മൂലം ഇന്ധനപ്രതിസന്ധി രൂക്ഷമായ ക്യൂബയ്ക്കു സഹായവുമായി മെക്സിക്കൻ കപ്പലുകളെത്തി. മെക്സിക്കൻ നാവികസേനയുടെ രണ്ടു കപ്പലുകളാണു ക്യൂബയിലെത്തിയത്.
പാൽ, അരി, ബീൻസ്, മീൻ, മാംസ ഉത്പന്നങ്ങൾ, ടിന്നിലടച്ച ട്യൂണ, സസ്യ എണ്ണ എന്നിവയുൾപ്പെടെ ഏകദേശം 536 ടൺ ഭക്ഷ്യസാധനങ്ങളാണ് ഒരു കപ്പലിലുള്ളത്.
രണ്ടാമത്തെ കപ്പലിൽ 277 ടണ്ണിലധികം പാൽപ്പൊടിയാണുള്ളത്. കപ്പലുകൾ തിരിച്ചെത്തിയാലുടൻ “വിവിധ തരത്തിലുള്ള കൂടുതൽ സഹായം അയയ്ക്കുമെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 1,500 ടൺ പയറും പാൽപ്പൊടിയും അയയ്ക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നു മെക്സിക്കോ പറയുന്നു.
വെനസ്വേലയായിരുന്നു ക്യൂബയിലേക്ക് എണ്ണ വിതരണം ചെയ്തിരുന്ന പ്രധാന രാജ്യം. അടുത്തിടെ വെനസ്വേലൻ പ്രസിഡന്റിനെ അമേരിക്ക തട്ടിക്കൊണ്ടുപോയതിനു പിന്നാലെയാണു പ്രതിസന്ധി രൂക്ഷമായത്.
സുഹൃദ്രാജ്യമായ റഷ്യയും അമേരിക്കൻ നടപടിയിൽ ഇടപെടാതെ മാറിനിൽക്കുന്നതും ക്യൂബയെ പ്രതിസന്ധിയിലേക്കു തള്ളിവിട്ടു. നേരത്തേ രാജ്യാന്തര വിമാനങ്ങൾക്ക് ഇന്ധനം നൽകാൻ കഴിയില്ലെന്ന് ക്യൂബൻ അധികൃതർ ഔദ്യോഗികമായി അറിയിച്ചിരുന്നു. ബാങ്ക് സമയം കുറയ്ക്കുകയും സാംസ്കാരിക പരിപാടികൾ താത്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.