മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ചയാൾക്ക് പ്രചോദനമായത് ഹിസ്ബുള്ളയെന്ന് എഫ്ബിഐ സ്ഥിരീകരിച്ചു.
കഴിഞ്ഞാഴ്ചയാണു മിഷിഗണിലെ സിനഗോഗിലേക്ക് അയ്മൻ മുഹമ്മദ് ഗസാലിയെന്ന് വ്യക്തി സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് ഇടിച്ചുകയറ്റിയത്. സംഭവത്തിന് പിന്നാലെ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടിരുന്നു.
ഇയാളുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന് നേരത്തെ ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ എഫ്ബിഐ നടത്തിയ അന്വേഷണത്തിലാണ് അയ്മൻ മുഹമ്മദ് ഗസാലിയുടെ ഹിസ്ബുള്ള ബന്ധം വ്യക്തമായത്.
ആക്രമണത്തിന് തൊട്ടുമുമ്പ് അയ്മൻ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. പറ്റുന്നത്ര ജൂതരെ താൻ കൊല്ലുമെന്ന് വീഡിയോയിൽ ഇയാൾ വ്യക്തമാക്കുന്നുണ്ടെന്ന് എഫ്ബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. 2011-ൽ ലബനനിൽനിന്ന് കുടിയേറി യുഎസിലെ ഡിയർബോൺ ഹൈറ്റ്സിൽ താമസമാക്കിയ വ്യക്തിയാണ് അയ്മൻ.
മാർച്ച് 12-നാണ് ആക്രമണം സിനഗോഗിന് നേരെ ആക്രണമുണ്ടായത്. വൻതോതിൽ സ്ഫോടക വസ്തുക്കളും കത്തുന്ന ദ്രാവകങ്ങളും കയറ്റിവന്ന ട്രക്ക് സിനഗോഗിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിൽ ഒരു സുരക്ഷാഉദ്യോഗസ്ഥനു പരിക്കേറ്റിരുന്നു.
പുകശ്വസിച്ച മുപ്പതോളം ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഹിസ്ബുള്ളയെ ഭീകരസംഘടനയായി അമേരിക്ക ഉൾപ്പടെയുള്ള ലോകരാജ്യങ്ങൾ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.