ന്യൂയോർക്ക്: പ്രമുഖ ഓസ്ട്രേലിയൻ - അമേരിക്കൻ സോഫ്റ്റ്വെയർ കമ്പനിയായ അറ്റ്ലാസിയൻ ഏകദേശം 1,600 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി റിപ്പോർട്ട്. ഇന്ത്യയിലെ ജീവനക്കാർക്കും തൊഴിൽ നഷ്ടമായേക്കുമെന്ന് കമ്പനിയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എഐ, എന്റർപ്രൈസ് സെയിൽസ് എന്നീ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് കമ്പനി അറിയിച്ചു. വടക്കേ അമേരിക്കയിലെ ജീവനക്കാരെയാണ് പിരിച്ചുവിടൽ കൂടുതൽ ബാധിക്കുന്നത്.
അമേരിക്കയിൽ 40 ശതമാനവും ഓസ്ട്രേലിയയിൽ 30 ശതമാനവും ഇന്ത്യയിൽ 16 ശതമാനവും തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് നിഗമനം.
എഐ മനുഷ്യർക്കു പകരമാകും എന്നതല്ല തങ്ങളുടെ സമീപനം, എന്നാൽ എഐ ആവശ്യമായ ഇടങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കുന്ന രീതിയാണ് കമ്പനി സ്വീകരിച്ചിരിക്കുന്നതെന്ന് സിഇഒ മൈക്ക് കാനൻ ബ്രൂക്ക്സ് പറഞ്ഞു.
കഴിഞ്ഞ വർഷം അറ്റ്ലാസിയന്റെ ഓഹരികളിൽ 33 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ജിര, കോൺഫ്ലുവൻസ് തുടങ്ങിയ കൊളാബറേഷൻ ടൂളുകളിൽ നിന്നാണ് കമ്പനിക്ക് പ്രധാനമായും വരുമാനം എത്തുന്നത്.
എഐ ടൂളുകൾ ഉപയോഗിക്കുന്നതിലൂടെ പ്രൊഡക്റ്റ് ഡെവലപ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കാനും കമ്പനിക്ക് ലാഭകരമായി വളരാനും സാധിക്കുമെന്ന് വിലയിരുത്തുന്നു.
അതേസമയം, കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസർ രാജീവ് രാജൻ ഈ മാസം സ്ഥാനമൊഴിയുമെന്നും റിപ്പോർട്ടുകളുണ്ട്.