ന്യൂഡൽഹി: ശിശുക്കൾക്കുള്ള ഉത്പന്നങ്ങളിൽ അനാവശ്യ പരസ്യ പ്രചാരണങ്ങൾ നടത്തുകയും ആവശ്യത്തിന് പോഷക ഗുണമില്ലാതെ വിപണിയിലിറക്കുകയും ചെയ്ത സംഭവത്തിൽ പ്രമുഖ കമ്പനിയായ നെസ്ലെ ഇന്ത്യയ്ക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിയമനടപടി സ്വീകരിച്ചു.
മൂന്ന് പ്രധാന ശിശു പോഷകാഹാര ഉത്പന്നങ്ങൾക്കെതിരെയാണ് അതോറിറ്റി മൂന്ന് പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തത്. 'നാൻ എക്സെല്ല പ്രോ സ്റ്റേജ് 1', 'ലാക്ടോജൻ പ്രോ 1' എന്നീ ഉത്പന്നങ്ങളിൽ എളുപ്പത്തിൽ ദഹിക്കുന്ന 'വേ പ്രോട്ടീൻ', '5 എച്ച്എംഒ എന്നിവ അടങ്ങിയിട്ടുണ്ടെന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ പരസ്യ പ്രചാരണങ്ങളെയാണ് ഫുഡ് സേഫ്റ്റി അഥോറിറ്റി ചോദ്യം ചെയ്തത്. ഇൻഫന്റ് മിൽക്ക് സബ്സ്റ്റിറ്റ്യൂട്ട്സ് ആക്ട് പ്രകാരം ഇത്തരം ഉത്പന്നങ്ങളുടെ വിൽപന കൂട്ടാനായുള്ള പരസ്യപ്രചാരണങ്ങൾക്ക് വിലക്കുണ്ട്.
കുട്ടികൾക്കുള്ള ഫോളോ-അപ്പ് ഫോർമുല ഉത്പന്നത്തിൽ നടത്തിയ ലബോറട്ടറി പരിശോധനയിൽ ജീവകം ബി7 അഥവാ ബയോട്ടിന്റെ അളവ് നിശ്ചിത മാനദണ്ഡത്തേക്കാൾ കുറവാണെന്ന് കണ്ടെത്തി.
ആരോപണങ്ങൾ തള്ളിക്കളഞ്ഞ നെസ്ലെ വക്താവ്, തങ്ങളുടെ എല്ലാ ഉത്പന്നങ്ങളും ലേബലുകളും ഫുഡ് സേഫ്റ്റി അഥോറിറ്റിയുടെ വിദഗ്ധ സമിതി അംഗീകരിച്ചതാണെന്ന് വ്യക്തമാക്കി. ലേബലുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും അധികൃതർക്ക് കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.