ന്യൂഡൽഹി: രാജ്യത്ത് ഇന്ധന-പാചകവാതക ക്ഷാമമില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി. ആവശ്യത്തിന് ഇന്ധന സ്റ്റോക്കുണ്ടെന്നും ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വിതരണശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പാർലമെന്റിൽ വ്യക്തമാക്കി.
“രാജ്യത്തെ പാചകവാതകം (ദ്രവീകൃത പെട്രോളിയം വാതകം- എൽപിജി) ഉത്പാദനം 28 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. 33 കോടി കുടുംബങ്ങളുടെ, പ്രത്യേകിച്ച് ദരിദ്രരും പിന്നാക്കം നിൽക്കുന്നവരുമായവരുടെ അടുക്കളകൾക്ക് ഒരു ക്ഷാമവും ഉണ്ടാകില്ല.
മോദിസർക്കാരിന്റെ പ്രഥമ പരിഗണനയാണിത്. ഡീസൽ, പെട്രോൾ, മണ്ണെണ്ണ, വ്യോമയാന ഇന്ധനം എന്നിവയുടെ ക്ഷാമമില്ല. അവയുടെ ലഭ്യത പൂർണമായും ഉറപ്പാക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള വിതരണശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നു’- പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ മന്ത്രി പറഞ്ഞു.
നേരത്തേ എൽപിജി ഇറക്കുമതിയുടെ ഏകദേശം 60 ശതമാനം ഗൾഫ് രാജ്യങ്ങളിൽനിന്നായിരുന്നു. വിതരണസുരക്ഷ ഉറപ്പാക്കുന്നതിനും പ്രാദേശിക തടസങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനുമായി സ്രോതസുകൾ സർക്കാർ വിപുലീകരിച്ചിട്ടുണ്ട്.
ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണത്തിന്റെയും ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെയും ഹോർമുസ് കടലിടുക്കിലെ എണ്ണ, വാതക നീക്കം തടസപ്പെട്ടതിന്റെയും പശ്ചാത്തലത്തിൽ രാജ്യത്തു പാചകവാതക ക്ഷാമം രൂക്ഷമാകുന്നതിനിടെയാണു കേന്ദ്രത്തിന്റെ ഉറപ്പ്.
എന്നാൽ, രാജ്യത്താകെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്കു നേരിടുന്ന ക്ഷാമത്തെക്കുറിച്ചും പാചകവാതക വില വർധിപ്പിച്ചതിനെക്കുറിച്ചും കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിൽ കൃത്യമായ വിശദീകരണമുണ്ടായില്ല.
ഗാർഹിക സിലിണ്ടറുകൾക്കുള്ള ബുക്കിംഗ് മുതൽ ഡെലിവറി വരെയുള്ള സമയം രണ്ടര ദിവസമായി തുടരുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധിക്കു മുന്പുള്ള മാനദണ്ഡങ്ങളിൽ മാറ്റമില്ല. ഗൾഫ് സ്രോതസുകൾക്കു പുറമെ അമേരിക്ക, നോർവെ, കാനഡ, അൾജീരിയ, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള ഇന്ധനം വാങ്ങി രാജ്യത്തെ സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് മന്ത്രി പുരി പറഞ്ഞു.
എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഖത്തർ, യുഎഇ, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽനിന്നാണു മുന്പ് ഇറക്കുമതി ചെയ്തിരുന്നത്. ബാക്കി 40 ശതമാനം ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നുണ്ടെന്നു മന്ത്രി അറിയിച്ചു.
പ്രതിസന്ധിക്കുമുന്പ്, ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഏകദേശം 45 ശതമാനം ഹോർമുസ് കടലിടുക്ക് വഴിയാണു കടത്തിവിട്ടിരുന്നത്. കൂടുതൽ രാജ്യങ്ങളിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങാൻ തുടങ്ങിയതോടെ ഹോർമുസ് കടലിടുക്കിലൂടെ ലഭിക്കുമായിരുന്ന അളവിനേക്കാൾ കൂടുതൽ ഇപ്പോൾ ലഭ്യമാകുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.