തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ ഉടൻ പുതിയ സ്റ്റാഫ് പാറ്റേണ്‍ നടപ്പാക്കുമെന്നു മന്ത്രി കെ.മുരളീധരൻ നിയമസഭയിൽ പറഞ്ഞു. ഡോക്ടർമാരുടെയും ജീവനക്കാരുടെയും എണ്ണം വർധിപ്പിക്കാനുള്ള ശിപാർശ പരിഗണനയിലാണ്.
മെഡിക്കൽ കോളജ് ആശുപത്രികളിൽ രോഗികൾ നിലത്തു കിടക്കുന്നത് ഒഴിവാക്കും. ഇതിനായി പ്രാഥമികാരോഗ്യ, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തും. മെഡിക്കൽ കോളജുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കും. കൂടുതൽ സൗകര്യങ്ങളൊരുക്കും. സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സർക്കാർ ആശുപത്രികളെ നവീകരിക്കും. ചികിത്സാ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ നടപടിയുണ്ടാകും.
സർജിക്കൽ പ്രോട്ടോക്കോൾ നടപ്പാക്കും. രോഗികളുടെ മുറിവുകൾ തുറന്നിരിക്കുന്നത് ഒഴിവാക്കും. ചികിത്സാ പിഴവ് ഗൗരവമായി കാണും. ആവർത്തിക്കാതിരിക്കാൻ ഡോക്ടർമാർക്ക് അടക്കം പരിശീലനം നൽകും.
രോഗികളുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിക്കാൻ എല്ലാ യൂണിറ്റുകളിലും ഫാക്കൽറ്റി അംഗത്തെയും നഴ്സിംഗ് ഓഫീസറെയും ചുമതലപ്പെടുത്തും. മാലിന്യം നീക്കം ചെയ്യണമെന്നു തദ്ദേശ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈച്ചകൾ പെരുകുന്നതു തടയും. പുറമേ നിന്നുള്ള ഭക്ഷണം ഒഴിവാക്കാൻ കമ്മ്യൂണിറ്റി കിച്ചണ്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഡോക് ടർമാരുടെയും നഴ്സുമാരുടെയും അടക്കം വലിയ കുറവാണുള്ളതെന്നും ദശാബ്ദങ്ങൾ പഴക്കമുള്ള സ്റ്റാഫ് പാറ്റേണാണുള്ളതെന്നും വി.മുരളീധരൻ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
മെഡിക്കൽ കോളജിൽ തറയിലും ഒരു കിടക്കയിൽ ഒന്നിലേറെപ്പേരും കിടക്കുന്നു. ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.