ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിമാനക്കന്പനികൾ 4,335 സർവീസുകൾ ഇതുവരെ റദ്ദാക്കിയതായി കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡു വ്യക്തമാക്കി.
ഇന്ത്യയിലേക്കുള്ളതും തിരികെ പോകുന്നതുമായ വിദേശ വിമാനക്കന്പനികളുടെ 1,187 വിമാനങ്ങളും റദ്ദാക്കി.
പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധപശ്ചാത്തലത്തിൽ വിവിധ ഗൾഫ് രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. ചില രാജ്യങ്ങൾ വ്യോമാതിർത്തി ഭാഗികമായി തുറന്നിട്ടുണ്ട്.
അതേസമയം പശ്ചിമേഷ്യയിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും 2,19,780 പേർ ഈ സമയം യാത്ര ചെയ്തതായും മന്ത്രി അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ വ്യോമമേഖലയുടെയും യാത്രക്കാരുടെയും സുരക്ഷയാണു പ്രധാനം. വിവിധ രാജ്യങ്ങളുമായി സഹകരിച്ച് സുരക്ഷിതമായ പ്രവർത്തനങ്ങൾ ഉറപ്പാക്കിയതായും നിരന്തര ആശയവിനിമയം നടത്തുന്നതായും വ്യോമയാന മന്ത്രി വ്യക്തമാക്കി.