Kerala
തൃശൂർ: ബജറ്റിനു മുന്നോടിയായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ഇക്കണോമിക് സർവേ റിപ്പോർട്ടിൽ കേരളത്തിന്റെ അതിദാരിദ്ര്യനിർമാർജനപദ്ധതി മാതൃകയാണെന്നു വിശേഷിപ്പിച്ചതിനെക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് എന്താണു പറയാനുള്ളതെന്ന് മന്ത്രി എം.ബി. രാജേഷ്.
കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ച ദിവസം രാജീവ് ചന്ദ്രശേഖർ പദ്ധതി പബ്ലിസിറ്റി സ്റ്റണ്ടാണെന്നു പരിഹസിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ ചോദ്യം.
പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ കേരളത്തെ പരാമർശിച്ചതു ദേശീയമാധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ മലയാളപത്രങ്ങൾ മനഃപൂർവം ഒഴിവാക്കിയതാണോയെന്നും മന്ത്രി ചോദിച്ചു. കേരളത്തിന്റെ പദ്ധതിയെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തവർക്കുള്ള മറുപടിയാണ് കേന്ദ്രസർക്കാരിന്റെ സർവേ റിപ്പോർട്ട്. കേരളത്തെ സംബന്ധിച്ച് അഭിമാനിക്കാവുന്ന വാർത്തയാണിതെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കോഴിക്കോട്ട് കോഴിമാലിന്യം സംസ്കരിക്കാൻ മൂന്ന് പ്ലാന്റുകൾക്കു കൂടി തുറക്കാൻ അനുമതി നൽകിയെന്നും അതിൽ രണ്ടെണ്ണം ജനങ്ങളുടെ എതിർപ്പു മൂലം തുടങ്ങാനായില്ലെന്നും മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ പറഞ്ഞു.
കോഴിമാലിന്യ സംസ്കരണത്തിന് വികേന്ദ്രീകരണ പ്ലാന്റുകൾ വേണം. ജില്ലയിലെ എല്ലാ മാലിന്യവും ഒരു പ്ലാന്റിലെത്തിക്കുന്നതാണ് പ്രശ്നം. ഇക്കാര്യത്തിൽ ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ട്. താമരശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ പ്ലാന്റിൽ നവീകരണം പൂർത്തിയാക്കി.
പ്രശ്നങ്ങൾ ഉണ്ടായ ശേഷം ഇവിടുത്തെ സംസ്കരണ ശേഷി 20 ടണ്ണാക്കി പരിമിതപ്പെടുത്തി. വൈകുന്നേരം 6.30 മുതൽ രാത്രി 12വരെ പ്രവർത്തിക്കില്ല. മലിനീകരണ നിയന്ത്രണബോർഡ് എല്ലാമാസവും കോഴിക്കോട് എൻഐടിയിലെ ലാബ് എല്ലാ ആഴ്ചയും പ്ലാന്റ് പരിശോധിക്കും.
ദുർഗന്ധം ഒഴിവാക്കാൻ തിരുവനന്തപുരം സിഎസ്ഐആറുമായി ചേർന്ന് പരിഹാരമുണ്ടാക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മന്ത്രി രാജേഷ് മറുപടി നൽകി.
Kerala
കൊച്ചി: ബെവ്കോ പുതുതായി നിര്‍മിക്കുന്ന മദ്യത്തിനു പേരും ലോഗോയും നിര്‍ദേശിക്കാന്‍ മത്സരം പ്രഖ്യാപിച്ചതിൽ സർക്കാരിനു പങ്കില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്.
മന്ത്രിതലത്തിലുള്ള നിലപാടിന്റെ അടിസ്ഥാനത്തിലല്ല മത്സരമെന്നും കോര്പറേഷന് എന്ന നിലയിൽ ബെവ്കോയാണ് അതിൽ തീരുമാനമെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വിഷയം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
എക്സൈസ് വകുപ്പിനു കീഴില്‍ വരുന്ന ബിവറേജസ് കോര്‍പറേഷന്റെ തീരുമാനങ്ങളിൽ മന്ത്രി അടിയന്തര നിലപാട് സ്വീകരിക്കണമെന്നും പ്രസാദ് കുരുവിള ആവശ്യപ്പെട്ടു. സരോഗേറ്റ് അഡ്വര്ടൈസ്മെന്റാണു ബെവ്കോ നടത്തിയിട്ടുള്ളതെന്നും ചട്ടവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.